ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് ഫോട്ടോ എടുക്കാൻ യാചിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ മെലോണി. ട്രംപിന്റെ വാക്കുകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.

ഫ്രാൻസിൽ നടന്ന ജി7 യോഗത്തിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോട് ഒരു ഫോട്ടോയ്ക്കായി “കെഞ്ചി” എന്ന ട്രംപിന്റെ വാദമാണ് വിവാദമായത്. ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും അത്ഭുതപ്പെട്ടു പോയെന്നും മെലോണി പറയുന്നു. അമേരിക്കൻ പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് ഈ രീതിയിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മെലോണി വ്യക്തമാക്കി.

വിവാദത്തിനു പിന്നാലെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി അമേരിക്കൻ സന്ദർശനം റദ്ദാക്കി. ട്രംപിൻ്റെ പരാമർശം ഇറ്റലിക്ക് മുഴുവൻ അപമാനകരമെന്ന് തജാനി പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.

ഇറ്റലിയിലെ ലാ7 ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. ഞാൻ അവരോട് സംസാരിച്ചതിൽ അവർക്ക് സന്തോഷമായിരിക്കാം. എനിക്ക് അവരോട് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ അവർ യാചിക്കുകയായിരുന്നു. അത്രയധികം അവർ അത് ആഗ്രഹിച്ചു. ഞാൻ സമ്മതിക്കുമായിരുന്നില്ല, പക്ഷേ കൂടുതൽ ചോദിച്ചപ്പോൾ എനിക്ക് അവരോട് പാവം തോന്നി’ -ട്രംപ് പറഞ്ഞു.