മൂന്ന് പതിറ്റാണ്ടായി തിരുവനന്തപുരത്തിന്റെ സാംസ്കാരിക മുഖമായിരുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കൊച്ചിയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നതായി സൂചന.
മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിലെ പ്രഖ്യാപനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
കൊച്ചിയിൽ 100 കോടി രൂപ ചെലവിൽ ‘ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കുമെന്നും അതിൽ ഐഎഫ്എഫ്കെയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്നുമുള്ള ബജറ്റ് പ്രസംഗത്തിലെ പരാമർശമാണ് ചലച്ചിത്ര പ്രേമികളെയും തലസ്ഥാന കൂട്ടായ്മകളെയും ചൊടിപ്പിച്ചത്.
അന്താരാഷ്ട്ര അക്രഡിറ്റേഷൻ നഷ്ടപ്പെടുമെന്ന് ചലച്ചിത്ര ലോകം
മേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് ഗുരുതരമായ സാങ്കേതിക പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് ചലച്ചിത്ര പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകൾക്ക് അക്രഡിറ്റേഷൻ നൽകുന്ന ‘ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻസിന്റെ’ (FIAPF) കർശന നിബന്ധന പ്രകാരം മേളയ്ക്ക് കൃത്യമായ സ്ഥിരം വേദി ഉണ്ടായിരിക്കണം.
വേദി പെട്ടെന്ന് മാറ്റുന്നത് ഐഎഫ്എഫ്കെയുടെ ഈ അന്താരാഷ്ട്ര പദവി തന്നെ നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
“തിരുവനന്തപുരത്തിന്റെ സിനിമാ അന്തരീക്ഷം കൊച്ചിയിൽ പുനഃസൃഷ്ടിക്കാനാകില്ല”
ടാഗോർ തിയേറ്റർ, കൈരളി-ശ്രീ-നിള കോംപ്ലക്സ്, കലാഭവൻ, നിശാഗന്ധി എന്നിവയടങ്ങുന്ന തിരുവനന്തപുരത്തെ തീയേറ്റർ ശൃംഖലയും,
നടന്നുപോയി സിനിമ കാണാനുള്ള സൗകര്യവും വിദേശ പ്രതിനിധികൾക്ക് ഉൾപ്പെടെയുള്ള താമസസൗകര്യങ്ങളും മറ്റൊരു നഗരത്തിലും ലഭിക്കില്ലെന്ന് തലസ്ഥാനത്തെ സിനിമാ കൂട്ടായ്മകൾ വ്യക്തമാക്കുന്നു.
പഴയ ‘മേഖലാ വിവാദം’ വീണ്ടും ചർച്ചകളിൽ
മുൻപ് കോവിഡ് മഹാമാരിയുടെ സമയത്ത് 25-ാമത് ഐഎഫ്എഫ്കെ നാല് മേഖലകളിലായി നടത്താൻ ചലച്ചിത്ര അക്കാദമി തീരുമാനിച്ചപ്പോഴും സമാനമായ രീതിയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
അന്ന് ശശി തരൂർ എം.പി, കെ.എസ്. ശബരീനാഥൻ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയതിനെ തുടർന്ന്, ഇത് താൽക്കാലിക ക്രമീകരണം മാത്രമാണെന്നും തിരുവനന്തപുരം തന്നെയായിരിക്കും സ്ഥിരം വേദിയെന്നും സർക്കാർ ഉറപ്പ് നൽകുകയായിരുന്നു.
മുൻ സർക്കാരുകളെല്ലാം സ്ഥിരം വേദി തിരുവനന്തപുരത്ത് തന്നെ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്ന സ്ഥാനത്താണ് ഇപ്പോൾ കൊച്ചിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്.
സോഷ്യൽ മീഡിയയിലടക്കം സർക്കാരിനെതിരെ ചലച്ചിത്ര ആസ്വാദകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.



