ഫിഫ ലോകകപ്പില്‍ സെനഗലിനെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം. കിലിയന്‍ എംബപെയുടെ ഇരട്ടഗോള്‍ കരുത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്‍ലോകചാമ്പ്യന്മാരുടെ ജയം.

ഗോളൊഴിഞ്ഞ ആദ്യപകുതിയില്‍ പേരുകേട്ട ഫ്രഞ്ച് മുന്നേറ്റ നിരയെ കത്രിക പൂട്ടിട്ട് പൂട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു സെനഗല്‍. ഒടുവില്‍ കിലിയന്‍ എംബപെ ആ പൂട്ട് പൊട്ടിച്ചു. 66ആം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോളെത്തി. ഒലിസയുടെ അളന്നുമുറിച്ച പാസില്‍ എംബപെയുടെ ക്ലിനിക്കല്‍ ഫിനിഷ്. ആദ്യപകുതിയില്‍ നിറംമങ്ങിയ സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ഗോള്‍ നേട്ടം.

ഗോള്‍ മടക്കാനുള്ള സെനഗലിന്റെ ശ്രമങ്ങള്‍ക്കിടെ പകരക്കാരനായിറങ്ങിയ ബ്രാഡ്‌ലി ബര്‍ക്കോളയിലൂടെ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍.ഇഞ്ചുറി ടൈമില്‍ ഇബ്രാഹിം എംബായെയിലൂടെ സെനഗല്‍ ഒരുഗോള്‍ മടക്കിയെങ്കിലും തൊട്ടുപിന്നാലെ എംബാപെയുടെ രണ്ടാം ഗോളിലൂടെ ഫ്രാന്‍സ് മത്സരം സ്വന്തമാക്കി. 58 ഗോളോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ആകെ ഗോള്‍ നേട്ടത്തില്‍ ലിയോണല്‍ മെസിയേയും മറികടന്നു.