സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം 1, കൊല്ലം 1, തൃശൂര്‍ 2, മലപ്പുറം 3, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഷിഗെല്ല ബാധിതരുടെ കണക്ക്. ഷിഗെല്ല ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു.

ഷിഗെല്ലയ്‌ക്കൊപ്പം ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ്‌നൈല്‍ എന്നിവയാണ് പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ചത് 6 പേര്‍ക്കാണ്. ആലപ്പുഴ 2, എറണാകുളം 3, തൃശൂര്‍ 1 എന്നിങ്ങനെയാണ് കണക്ക്. 56 പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11 പേര്‍ക്ക് എലിപ്പനിയും മൂന്നു പേര്‍ക്ക് മലേറിയയും ഇന്നലെ സ്ഥിരീകരിച്ചു. 24 പേര്‍ക്ക് മഞ്ഞപ്പിത്തവും, 94 പേര്‍ക്ക് ചിക്കന്‍പോക്‌സും ഇന്നലെ സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത് 12441 പേരാണ്.

ആരോഗ്യവകുപ്പിന്റെ പ്രതിരോധനടപടികള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനം ഉണ്ട്. ഇതിനിടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീനയെ മാറ്റിയത്. അഡീഷനല്‍ ഡയറക്ടറായ ഡോ. വി.മീനാക്ഷിയ്ക്കാണ് പകരം ചുമതല.