പൊലീസിൻ്റെ വാടക ഹെലികോപ്റ്റർ കരാർ സർക്കാർ പുതുക്കിയേക്കില്ല. അടിയന്തര ഘട്ടങ്ങളിൽ വ്യോമ, നാവിക സേനകളുടെ ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുക്കാനുള്ള മറ്റ് സാധ്യതകളാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്. ഓഗസ്റ്റിൽ നിലവിലെ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിജിപിയുടെ ഈ ശുപാർശയ്ക്ക് പകരമാണ് പുതിയ ആലോചനകൾ നടക്കുന്നത്.

ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമ, നാവിക സേനകളുടെ ഹെലികോപ്റ്ററുകൾ വാടകയ്ക്ക് ലഭ്യമാകും. അവയവദാനം ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഇത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഈ സംവിധാനം നടപ്പിലാക്കുന്നതോടെ ഹെലികോപ്റ്ററിനായി പ്രതിമാസം നൽകുന്ന വലിയ വാടകത്തുക ഒഴിവാക്കാൻ സർക്കാരിന് സാധിക്കും.

നിലവിലുള്ള ഹെലികോപ്റ്ററിന് മാസം 80 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വാടകയായി നൽകുന്നത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിനാണ് ഈ 80 ലക്ഷം രൂപ വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലും അധിക മണിക്കൂർ പറന്നാൽ ഓരോ മണിക്കൂറിനും അധിക തുക നൽകണമെന്നാണ് കരാറിലെ വ്യവസ്ഥ. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസ വാടക കൃത്യമായി നൽകേണ്ടതുണ്ട്.

അവയവദാനത്തിനായി ഇതുവരെ എട്ട് പ്രാവശ്യമാണ് പോലീസ് വാടകയ്ക്കെടുത്ത ഈ ഹെലികോപ്റ്റർ ഉപയോഗിച്ചത്. അടുത്തിടെ വയനാട് ദുരന്തം ഉണ്ടായ സമയത്ത് വിഐപി യാത്രകൾക്കായും ഈ ഹെലികോപ്റ്റർ ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ഓഗസ്റ്റിൽ അവസാനിക്കുന്ന കരാർ വീണ്ടും പുതുക്കാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകിയത്.