ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അറസ്‌റ്റിൽ പൊലീസിനെതിരെ മന്ത്രിയും സ്ഥലം എംഎൽഎയുമായ കെ മുരളീധരൻ. വട്ടിയൂർക്കാവിൽ വെടിയൊച്ചയുടെ ആവശ്യമില്ലായിരുന്നു. പൊലീസ് ടെൻഷനുണ്ടാക്കേണ്ടതില്ല. പൊലീസ് വെടിയൊച്ചകൾ ഒഴിവാക്കാൻ സമയമായെന്നും മന്ത്രി പറഞ്ഞു.

കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിലിടാൻ നിർദേശിച്ച ആളാണ് വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ. ഒളിവിൽ കഴിഞ്ഞിരുന്ന സുഗതനെ പിടികൂടാൻ ഇന്നലെ രാത്രി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ. ബിജെപി പ്രവർത്തകർ പൊലീസിനെ വളഞ്ഞതോടെ SHO ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സുഗതനെതിരെ വീണ്ടും കേസെടുത്തു.

സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാകേസ് പ്രതിയായതിനാലാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്. ഇതാദ്യമായാണ് കാപ്പാ കേസിൽ ഒരു കൗൺസിലർ ജയിലിൽ പോകുന്നത്. സംഘർഷാവസ്ഥ നിലനിന്നതുകൊണ്ടാണ് ആകാശത്തേക്ക് വെടിവയ്ക്കേണ്ടിവന്നത് എന്നാണ് പൊലീസ് വിശദീകരണം.