നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ അനാസ്ഥ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കും വരെ സമാധാനപരമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിജെപി വ്യക്തമാക്കി.
നാളെ പൂനെയിൽ നിന്നാണ് സമര പരമ്പരയ്ക്ക് തുടക്കമിടുക. തുടർന്ന് ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന പറഞ്ഞു.ഉത്തരവാദിത്തം എപ്പോഴും ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുതന്നെയാണ് ആരംഭിക്കേണ്ടത്. ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഈ ദേശീയ പ്രശ്നത്തിൽ മന്ത്രി രാജി വെക്കും വരെ സമാധാനപരമായ പ്രതിഷേധം തുടരും.
അതേസമയം, രാജ്യവ്യാപകമായി നടത്തുന്ന ഈ പ്രതിഷേധങ്ങൾക്ക് ശേഷവും വിദ്യാഭ്യാസ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാനോ അദ്ദേഹം സ്വയം രാജി വെക്കാനോ തയ്യാറാകുന്നില്ല എങ്കിൽ സമരം അടുത്ത ഘട്ടത്തിലേക്ക് മാറ്റുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. ജൂൺ 20 മുതൽ ദില്ലിയിലെ ജന്തർ മന്ദറിൽ രാജ്യത്തെ യുവാക്കളെ അണിനിരത്തി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് സംഘടന കൂട്ടിച്ചേർത്തു.



