ചെന്നൈ: നീളമുള്ള മുടിയുമായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് സ്വന്തം ചിലവിൽ സൗജന്യമായി മുടി വെട്ടാൻ സൗകര്യമൊരുക്കി കായികാധ്യാപകൻ. വിദ്യാർത്ഥികളുടെ ശീലങ്ങളിൽ മാറ്റവും പുരോഗതിയും വരുത്താനുള്ള ഒരു ചെറിയ ശ്രമം മാത്രമാണിതെന്ന് അധ്യാപകൻ വിശദീകരിച്ചു. തമിഴ്നാട്ടിലെ തിരുപ്പത്തൂരിലാണ് സംഭവം.
തിരുപ്പത്തൂരിലെ നാട്രംപള്ളി ബോയ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ഞൂറിലധികം വിദ്യാർത്ഥികളാണുള്ളത്. അവിടെ കായികാധ്യാപകനായി ജോലി ചെയ്യുകയാണ് പളനി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി വിദ്യാർത്ഥികൾ കൃത്യമായി മുടി വെട്ടാതെയാണ് സ്കൂളിൽ വരുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചു. ഇതിനെത്തുടർന്ന്, വളരെ മോശമായ രീതിയിൽ മുടി വളർത്തിക്കൊണ്ടു വന്ന 50 വിദ്യാർത്ഥികളെ അദ്ദേഹം വിളിച്ചുവരുത്തുകയും, സ്വന്തം കൈയിൽ നിന്ന് 700 രൂപയോളം ചിലവഴിച്ച് അവരുടെ മുടി വെട്ടിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ കായികാധ്യാപകനായ പളനി ഇതിൽ വ്യക്തത വരുത്തി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, നീളമുള്ള മുടിയോ കമ്മലോ ധരിച്ച് സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെക്കുറിച്ച് പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ പലപ്പോഴും അധ്യാപകരോട് ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. വിദ്യാർത്ഥികൾ വാക്കാലുള്ള മുന്നറിയിപ്പുകൾ സാധാരണയായി അനുസരിക്കാറില്ലെന്നും എന്നാൽ ആധുനിക കാലത്ത് കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
മുടി വെട്ടാൻ താൻ ആവർത്തിച്ച് നൽകിയ നിർദേശങ്ങൾ വിദ്യാർത്ഥികൾ അവഗണിച്ചതിനെത്തുടർന്ന്, പ്രധാനാധ്യാപകന്റെ അസാന്നിധ്യത്തിൽ സ്കൂളിന്റെ താൽക്കാലിക ചുമതലയുള്ള അധ്യാപകനായിരിക്കെയാണ് പളനി സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകി വിദ്യാർത്ഥികളുടെ മുടി വെട്ടിച്ചത്.
ഈ ശ്രമത്തെ ചില വിദ്യാർത്ഥികൾ പരിഹസിച്ചതായി അദ്ദേഹം സമ്മതിച്ചു, എങ്കിലും ആ ദൗത്യം പൂർത്തിയാക്കാൻ ആ പെരുമാറ്റം ക്ഷമിക്കുകയായിരുന്നു. തന്റെ രീതികൾക്ക് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉണ്ടായേക്കാമെന്ന് പളനി സമ്മതിച്ചെങ്കിലും, വിദ്യാർത്ഥികളുടെ നന്മ മാത്രമായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.



