തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍. ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയ ജനം വനംവകുപ്പിനെതിരെയാണ് പ്രതിഷേധിക്കുന്നത്. ഓരോതവണ കാട്ടാന ആക്രമണം ഉണ്ടാകുമ്പോഴും പരിഹാരമുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ മറ്റൊരു ഇടപെടലും ഉണ്ടാവുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്ത ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, മാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിങ്ക് കണ്ടം സ്വദേശിനി മാരി(37) കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു. എന്നാല്‍ വീട്ടിൽ മാരിയും കുട്ടികളും മാത്രമാണുള്ളതെന്നും ഇവര്‍ക്ക് മൊബൈല്‍ ഫോണില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സന്ദേശം അയച്ചെന്നുകരുതി അത് എല്ലാവരും കാണണമെന്നില്ലെന്നും അവർ പറഞ്ഞു.

സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.