രാജ്യവ്യാപകമായി കാൻസർ ചികിത്സാ രംഗത്ത് കടുത്ത പ്രതിസന്ധി രൂപപ്പെടുന്നു. കീമോതെറാപ്പിയുടെ ഭാഗമായി രോഗികൾക്ക് നൽകുന്ന സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ എന്നീ നിർണായക മരുന്നുകൾക്ക് വലിയ ക്ഷാമമാണ് രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്നത്. പ്രമുഖ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഉൾപ്പെടെ ഈ മരുന്നുകൾ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധി പല കാൻസർ രോഗികളുടെയും ചികിത്സ വൈകിപ്പിക്കുന്നതിനും നിലവിലെ ചികിത്സാ രീതികളിൽ മാറ്റം വരുത്താൻ ഡോക്ടർമാരെ നിർബന്ധിതരാക്കുന്നതിനും കാരണമായിട്ടുണ്ട്.
കാൻസർ ചികിത്സയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന പ്ലാറ്റിനം അടിസ്ഥാനമാക്കിയുള്ള മരുന്നുകളാണ് സിസ്പ്ലാറ്റിനും കാർബോപ്ലാറ്റിനും. ശ്വാസകോശം, ഗർഭാശയമുഖം, അണ്ഡാശയം, തല, കഴുത്ത് തുടങ്ങി വിവിധ അവയവങ്ങളെ ബാധിക്കുന്ന കാൻസർ രോഗങ്ങളുടെ ചികിത്സയ്ക്കാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരമായി ഉപയോഗിക്കാൻ നിലവിൽ മറ്റ് മാർഗങ്ങൾ കുറവായതിനാൽ മരുന്ന് ക്ഷാമം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തുടക്കത്തിൽ കൈവശമുണ്ടായിരുന്ന സ്റ്റോക്കുകൾ ഉപയോഗിച്ച് മിക്ക ആശുപത്രികളും സാഹചര്യം നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്നുകൾ പൂർണമായും തീർന്നുതുടങ്ങിയത് രോഗികളെയും അവരുടെ കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മരുന്നുകൾ നിർമിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ എന്നിവയാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ. ഇതിന് പുറമെ പടിഞ്ഞാറൻ ഏഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പ്ലാറ്റിനത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവും മരുന്ന് ലഭ്യതാ കുറവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യവസായ പ്രതിനിധികൾ വ്യക്തമാക്കുന്നു. പ്ലാറ്റിനത്തിന് വില വർധിച്ചതോടെ മരുന്ന് ഉൽപ്പാദനച്ചെലവിലും വലിയ വർധന ഉണ്ടായിട്ടുണ്ട്.
ചികിത്സാ പദ്ധതികൾ തടസ്സപ്പെടുന്നത് രോഗികളുടെ നിലനിൽപ്പിനെയും രോഗം വീണ്ടും വരാനുള്ള സാധ്യതയെയും ബാധിച്ചേക്കാം’, എന്ന് എയിംസ് ഡൽഹിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. എം.ഡി റേ അഭിപ്രായപ്പെട്ടു.



