വാഷിംഗ്ടൺ: ലെബനനിലെ ഇസ്രായേൽ വിരുദ്ധ യുദ്ധത്തിൽ യുഎസ് ഇടപെടുന്നത് തടയാൻ ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്ലൈബ് കൊണ്ടുവന്ന പ്രമേയം യുഎസ് പ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷത്തിൽ തള്ളി. പ്രമേയത്തിൽ ഭീകരസംഘടനയായ ഹിസ്ബുള്ളയെക്കുറിച്ച് പരാമർശിക്കാതിരുന്നതിനെച്ചൊല്ലി പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കിടയിൽ വലിയ ഭിന്നത രൂക്ഷമായി. റിപ്പബ്ലിക്കൻ പാർട്ടി ഈ ഒളിച്ചുകളിയെ ശക്തമായി കടന്നാക്രമിക്കുകയും ചെയ്തു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലെബനനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കണമെന്നായിരുന്നു ത്ലൈബിന്റെ പ്രമേയത്തിലെ പ്രധാന ആവശ്യം. എന്നാൽ 92-നെതിരെ 324 വോട്ടുകൾക്കാണ് സഭ പ്രമേയം തള്ളിയത്. പകുതിയിലധികം ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാർക്കൊപ്പം ചേർന്ന് പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
ലെബനനിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ച റാഷിദ ത്ലൈബ്, തന്റെ പ്രമേയത്തിൽ ഹിസ്ബുള്ളയുടെ പേര് പരാമർശിച്ചതേയില്ല. പ്രമേയത്തെ അനുകൂലിക്കുന്നവർ ‘ഹിസ്ബുള്ളയുടെ ഏജന്റുകളായി’ പ്രവർത്തിക്കുകയാണെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ കുറ്റപ്പെടുത്തി.
ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് നേതൃത്വം പ്രമേയത്തെ എതിർത്തു. ഹിസ്ബുള്ള യുഎസിന്റെ ശത്രുവായ ക്രൂര ഭീകരസംഘടനയാണെന്ന് അവർ ഔദ്യോഗികമായി പ്രസ്താവിച്ചു.
ചർച്ചയ്ക്കിടയിൽ റിപ്പബ്ലിക്കൻ പ്രതിനിധി മാക്സ് മില്ലർ, റാഷിദ ത്ലൈബിന് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് സഭയിൽ കടുത്ത വാക്കേറ്റമുണ്ടായി.
ഇസ്രായേലും ലെബനൻ സർക്കാരും തമ്മിലുള്ള വെടിനിർത്തൽ കരാർ ഹിസ്ബുള്ള തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് യുഎസ് സഭയിൽ ഈ നാടകീയ നീക്കങ്ങൾ നടന്നത്..



