പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്നതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചതിന് പിന്നാലെ കേന്ദ്ര നേതൃത്വം വഴി നീക്കങ്ങള്‍ നടത്താന്‍ ആലോചിച്ച് സിപിഐ. സിപിഐഎം ദേശീയ നേതൃത്വത്തോട് സംസാരിച്ച് പരിഹാരം ഉണ്ടാക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ ദേശീയ നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചു. വിഷയത്തില്‍ ഇടപടെണമെന്ന് ദേശീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉപനേതൃസ്ഥാനം എന്ന ആവശ്യം പരസ്യമാക്കിയതില്‍ സിപിഐ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതായാണ് വിവരം. മുന്നണി യോഗത്തില്‍ ഉന്നയിക്കുന്നതിന് മുന്‍പ് ആവശ്യം പരസ്യമാക്കിയത് ശരിയായില്ലെന്ന് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ സിപിഐ യോഗത്തില്‍ വിമര്‍ശിച്ചു. മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചു. ആവശ്യം നിരാകരിക്കപ്പെട്ടതോടെ പാര്‍ട്ടി നാണക്കേടിലായെന്നും ഇനി നിലപാടില്‍ ഉറച്ച് നില്‍ക്കാതെ മാര്‍ഗമില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചതായാണ് വിവരം.

പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്നാവശ്യം വിശദമായ ചര്‍ച്ച പോലുമില്ലാതെയാണ് ഇന്നലെ സിപിഐഎം തള്ളിയത്.എകെജി സെന്ററിലെത്തിയ ബിനോയ് വിശ്വത്തോട് പദവി നല്‍കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി തീര്‍ത്തു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സിപിഐഎമ്മിനോട് ഇനി എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.