ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് തീപടര്‍ന്നു.

മൂന്ന് രോഗികളാണ് മരിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിലും കനത്ത പുക നിറഞ്ഞത് അപകടത്തിന്റെ ആക്കം കൂട്ടി. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തീ അണയ്ക്കാന്‍ 12 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

20ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. അഞ്ചാം നിലയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. ജില്ലാ മജിസ്‌ട്രേറ്റും (ഡിഎം) സീനിയര്‍ പൊലീസ് സൂപ്രണ്ടും (എസ്എസ്പി) സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു.