പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍സ് ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റിയല്‍ അശ്വിന്‍ എന്ന തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് ഇയാള്‍ റീല്‍ പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടരുതെന്ന വ്യവസ്ഥ ഇയാള്‍ ലംഘിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

മാസായ വരവെന്ന് കാണിക്കുന്ന തരത്തില്‍ മീശ പിരിച്ചും പുകയൂതി വിട്ടും സ്ലോ മോഷനില്‍ കാറില്‍ കയറിയുമുള്ള ഒരു റീലാണ് അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സംഭവം വിവാദമായതോടെ റീല്‍ പിന്‍വലിച്ചിട്ടുമുണ്ട്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് കൂട്ടപരോള്‍ അനുവദിച്ചതിനെതിരായ വിമര്‍ശനങ്ങള്‍ കെട്ടടങ്ങി തുടങ്ങുമ്പോഴാണ് കേസിലെ പുതിയ വിവാദം.

പ്രതികളുടെ കൂട്ടപ്പരോള്‍ വിവാദമായതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് നാലു പ്രതികളുടെ പരോള്‍ തടഞ്ഞിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരോളില്‍ ഇറങ്ങിയ പ്രതികള്‍ നാട്ടിലെത്തി. ഇതോടെയാണ് കൂട്ടപ്പരോള്‍ വിവാദം ആയത്. നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് കൂട്ട പരോള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസില്‍ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികള്‍ക്കും ഒരുമിച്ചാണ് പരോള്‍ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ മെയ് 18നും ഒരു പ്രതി മെയ് 20 നുമാണ് പരോളില്‍ ഇറങ്ങിയത്.