സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. രണ്ട് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇടപെടല്‍. ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകം ആണ് നടപടി. ഉത്തരവിന്റെ പ്രാബല്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കായിരുന്നു സ്ഥലംമാറ്റമുണ്ടായിരുന്നു. ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാറിനെ എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാക്കിയിരുന്നു. ഇൗ ഒഴിവിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫ. രഞ്ജു രവീന്ദ്രനെ നിയമിച്ചു. എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ് എസ് മിനിയെ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറാക്കി. തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി എസ് ഇന്ദുവിനെ കൊല്ലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. യു അനുജയെ വയനാട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാക്കി. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി പ്രൊഫ. വൈ അന്നപൂര്‍ണയെ സ്ഥാനക്കയറ്റം നല്‍കി ഇടുക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായും നിയമിച്ചിരുന്നു.