കുറ്റവാളികളെ നിയമം കർശനമായി കൈകാര്യം ചെയ്യാത്തതിനാലാണ് ആളുകൾ വളരെ നിസ്സാരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് കർണാടക ഹൈകോടതിയുടെ സുപ്രധാന നിരീക്ഷണം. സഹപാഠിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഇരുപത്തിമൂന്നുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ ഈ പരാമർശം. ഗോപി റെഡ്ഡി കാർത്തിക് റെഡ്ഡി എന്ന വിദ്യാർഥി നൽകിയ ജാമ്യാപേക്ഷയാണ് കർണാടക ഹൈകോടതി തള്ളിയത്.

ജനാധിപത്യ വ്യവസ്ഥയിൽ ലഭ്യമായ അവകാശങ്ങളെ ആളുകൾ മുതലെടുക്കുകയാണെന്ന് ജസ്റ്റിസ് ആർ നടരാജ് നിരീക്ഷിച്ചു. കുറ്റവാളികളുടെ കൈയും കാലും ഛേദിക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലേതുപോലുള്ള കർശനമായ ശിക്ഷാനടപടികൾ വന്നാൽ മാത്രമേ ആളുകൾ നിയമം അനുസരിക്കുകയുള്ളൂവെന്നും അദ്ദേഹം വാക്കാൽ പരാമർശിച്ചു. ‘നമ്മുടെ നിയമത്തിന് അതിൻ്റെ മൂർച്ച നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് പശ്ചിമേഷ്യയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് വളരെ എളുപ്പമായി മാറിയത്. കൈയും കാലും വെട്ടിയാൽ മാത്രമേ നിയമം അനുസരിക്കാൻ ആളുകൾ തയ്യാറാകൂ. ഇതൊരു ജനാധിപത്യ രാജ്യമായതുകൊണ്ട് എല്ലാവരും ഇതിനെ നിസ്സാരമായാണ് കാണുന്നത്,’ കോടതി നിരീക്ഷിച്ചു.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) വിദ്യാർഥിയായ പ്രതി ഏപ്രിൽ അഞ്ച് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. അവൻ നാലഞ്ചു ദിവസം കൂടി അവിടെ നിൽക്കട്ടെ. ജയിലുമായി പൊരുത്തപ്പെടട്ടെ. നിങ്ങൾക്ക് ശിക്ഷ ലഭിച്ചാൽ ഒരുപക്ഷേ തിരികെ പോകേണ്ടി വന്നേക്കാം, ആർക്കറിയാം,’ കോടതി വാക്കാൽ പരാമർശിച്ചു. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി, കേസ് ജൂൺ എട്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

പ്രതിക്ക് വേണ്ടി അഡ്വ. അയാന്തിക മൊണ്ടാൽ ആണ് കോടതിയിൽ ഹാജരായത്. കുറ്റാരോപിതൻ രണ്ട് മാസത്തോളമായി ജയിലിലാണെന്നും, യാതൊരുവിധ കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ലെന്നും അവർ വാദിച്ചു. ഏകദേശം മൂന്ന് വർഷം മുൻപ് നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവത്തിൻ്റെ പേരിലുള്ള ഈ ആരോപണങ്ങളിൽ പ്രതിയെ തുടർന്നും കസ്റ്റഡിയിൽ വെക്കുന്നത് അവൻ്റെ പ്രൊഫഷണൽ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷൻ റിപ്പോർട്ടുകൾ പ്രകാരം, പരാതിക്കാരിയും കുറ്റാരോപിതനും എംഐടിയിലെ സഹപാഠികളായിരുന്നു. 2023 ജൂലൈയിൽ കുറ്റാരോപിതൻ തന്നോട് പ്രണയാഭ്യർഥന നടത്തിയെന്നും തുടക്കത്തിൽ താനും അത് അംഗീകരിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ഇയാളുടെ സ്വഭാവത്തിൽ സംശയം തോന്നിയ യുവതി അകലം പാലിക്കാൻ തുടങ്ങി. തുടർന്ന് 2023 സെപ്റ്റംബർ 12 ന്, ബന്ധത്തെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ പ്രതി താമസിക്കുന്ന ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവെച്ച് തൻ്റെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്.

സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദവും വിഷാദരോഗവും അനുഭവിച്ച യുവതി മണിപ്പാലിലെ കെഎംസിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ബംഗ്ളൂരുവിലെ ദേശീയ വനിതാ കമീഷനെ സമീപിച്ചതും, പിന്നീട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയതും. ഐപിസി 375(എ), 376 എന്നീ വകുപ്പുകൾ പ്രകാരം ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്.