എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ്. തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നാണ് വിമര്‍ശനം. ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി ആര്‍ അനൂപ് പറഞ്ഞു. തങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പോരാട്ടംകൂടിയാണ് ഇന്നത്തെ അധികാരമെന്നും വി ആര്‍ അനൂപ് ഓര്‍മിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി െകെഎസ്യു നേതാവും രംഗത്തെത്തി. 1996 ല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്ന കാലം മുതല്‍ ഈ നിമിഷം വരെ വെള്ളാപ്പള്ളി നടേശന്‍ എന്ന ജനങ്ങളെ ഭിന്നിപ്പിക്കുന്ന മനുഷ്യനെ കാണാന്‍ കൂട്ടാക്കാത്ത നിലപാട് കെസി വേണുഗോപാല്‍ സ്വീരിച്ചിട്ടുണ്ട് എന്ന് ഫേസ്ബുക്കിലൂടെ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആസിഫ് മുഹമ്മദ് ചൂണ്ടിക്കാട്ടി. കെ സി പക്ഷത്തെ നേതാക്കള്‍ വ്യാപക വിമര്‍ശനമാണ് സംഭവത്തില്‍ ഉന്നയിക്കുന്നത്.

വി ആര്‍ അനുപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

തുഷാര്‍ വെള്ളാപ്പള്ളിയെ SNDP യോഗത്തിന്റെ പ്രതിനിധിയായി ചര്‍ച്ചയ്ക്ക് നിയോഗിച്ചപ്പോള്‍, NSS നേതൃത്വം , NDA ഘടകകക്ഷി നേതാവുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ അല്ല എന്ന് പറഞ്ഞ് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സീനിയര്‍ വെള്ളാപ്പള്ളി ആയാലും, ജൂനിയര്‍ വെള്ളാപ്പള്ളിയെ ആയാലും , ചര്‍ച്ചക്ക് ഇരുത്തി ‘ലെജിറ്റിമിസി ‘ ഉണ്ടാക്കികൊടുക്കുന്നത് , അധികാരത്തില്‍ ഇരിക്കുന്ന ആരുടെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ കഴിയില്ലാ.ഞങ്ങളെപ്പോലുള്ളവര്‍ വെള്ളാപ്പള്ളിമാരുടെ വിദ്വേഷപ്രസ്താവനകള്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലം കൂടിയാണ് , ഇന്നത്തെ ഈ അധികാരം എന്ന് ബന്ധപ്പെട്ടവരെ ഒരിയ്ക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു.