ലക്ഷക്കണക്കിന് ഗ്രീന്‍ കാര്‍ഡ് അപേക്ഷകരെ ബാധിക്കുന്ന കുടിയേറ്റ നയ മാറ്റത്തിന്റെ ആഘാതം കുറച്ചുകാണിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി ആക്ഷേപം. ഗ്രീന്‍ കാര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അപേക്ഷകര്‍ രാജ്യം വിടേണ്ടി വരുമെന്ന പുതിയ നിര്‍ദ്ദേശം യു.എസിലെ കുടിയേറ്റക്കാര്‍ക്കിടയിലും ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വിശദീകരണവുമായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് രംഗത്തെത്തിയത്.

കഴിഞ്ഞയാഴ്ച യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തിറക്കിയ പുതിയ മെമ്മോ പ്രകാരം, യു.എസിനുള്ളില്‍ തുടര്‍ന്നുകൊണ്ട് തന്നെ സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ‘സ്റ്റാറ്റസ് ക്രമീകരണം’ എന്ന പ്രക്രിയയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ, താല്‍ക്കാലിക വിസയില്‍ യു.എസിലുള്ളവര്‍ ഗ്രീന്‍ കാര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ മാതൃരാജ്യങ്ങളിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനെ സമീപിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

അമേരിക്കന്‍ തൊഴിലുടമകളോ ബന്ധുക്കളോ സ്‌പോണ്‍സര്‍ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കും. നിലവിലെ യാത്രാ നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് വിദേശത്ത് കുടുങ്ങിപ്പോകുമോ എന്ന ഭീതിയുണ്ട്. പ്രതിഷേധം ശക്തമായതോടെ, ശനിയാഴ്ച സിബിഎസ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നയത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കാന്‍ ശ്രമിച്ചു. പുതിയ മെമ്മോ ദീര്‍ഘകാല നിയമവും നയവും പുനസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്ന് ഡിഎച്ച്എസ് വ്യക്തമാക്കിയത്.

ഈ നയം ഉയര്‍ന്ന യോഗ്യതയുള്ള അപേക്ഷകരിലോ നിയമം പാലിക്കുന്ന വിദഗ്ദ്ധ പ്രൊഫഷണലുകളിലോ കാര്യമായ സ്വാധീനം ചെലുത്തില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഇത്തരം വിദേശികള്‍ക്ക് അനുകൂലമായ പരിഗണന ലഭിക്കുമെന്നും ഡിഎച്ച്എസ് പ്രസ്താവനയില്‍ പറഞ്ഞു. നിയമപരമായി പൂര്‍ണ്ണ യോഗ്യതയുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത് ഈ നയം തടയില്ലെന്നും, വിവേചനാധികാര ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ചിലര്‍ മാത്രമാണ് വിദേശത്തെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി അപേക്ഷിക്കേണ്ടി വരികയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ ബുഷ് ഭരണകൂടത്തിലെ യുഎസ്സിഐഎസ് ഉന്നത അഭിഭാഷകനായ ലിന്‍ഡന്‍ മെല്‍മെഡ് വ്യക്തമാക്കുന്നത്, പുതിയ നിര്‍ദ്ദേശങ്ങള്‍ യു.എസില്‍ തുടരാന്‍ അപേക്ഷകര്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കേണ്ട സാഹചര്യമുണ്ടാക്കുമെന്നാണ്. കൂടാതെ, ഭരണകൂടത്തില്‍ നിന്നുള്ള പരസ്പര വിരുദ്ധമായ സന്ദേശങ്ങള്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ പരിശോധിക്കുന്ന യുഎസ്സിഐഎസ് ഉദ്യോഗസ്ഥരില്‍ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍ ഭരണകൂടം ആഘാതം കുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ അടിസ്ഥാന നയം യു.എസിലേക്കുള്ള നിയമപരമായ കുടിയേറ്റ നടപടികളെ ഗണ്യമായി മന്ദഗതിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.