തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്കര്‍ കൊടും ക്രിമിനല്‍. ആദ്യ ഭാര്യ ആമിനയേയും അഷ്കര്‍ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്താന്‍ വരെ ശ്രമിക്കുകയും ചെയ്തു. തല ചുവരില്‍ ഇടിപ്പിക്കുകയും രണ്ട് ചെവിയും അടച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു. അബോധാവസ്ഥയിലായപ്പോള്‍ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അഷ്കറിന്റെ മര്‍ദ്ദനമേറ്റ ആമിന പതിനെട്ടാം വയസില്‍ കോമയിലായി. രണ്ട് വര്‍ഷമായി ചികിത്സയിലാണ് ആമിന.
ആമിനയുടെ തല അഷ്കര്‍ ഭിത്തിയില്‍വെച്ച് ഇടിക്കുമായിരുന്നു എന്ന് മാതാവ് ഷൈല പറഞ്ഞു. ‘വയറ്റില്‍ ചവിട്ടിയിരുന്നു. ഇതെല്ലാം ചെയ്യുന്നത് അഷ്കറും അവന്റെ ഉമ്മയും സഹോദരിയും ചേർന്നായിരുന്നു. ശാരീരികവും മാനസികവുമായ പീഡനമാണ് മകള്‍ നേരിട്ടത്. മരണശയ്യയിലായപ്പോള്‍ അവളെ ബാപ്പ പോയി കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയില്‍ എത്തിച്ചു. വീട്ടില്‍ കൊണ്ടുവന്ന ദിവസം മൂക്കില്‍ ഇടിച്ച് രക്തം ഒഴുകുന്ന നിലയിലായിരുന്നു. 2024ലെ ചെറിയ പെരുന്നാളിനാണ് ഈ സംഭവം. അതിന് രണ്ട് ദിവസം മുന്‍പ് മകള്‍ വീട്ടില്‍ വന്നിരുന്നു. രണ്ട് ദിവസം നില്ക്കാന് പറഞ്ഞപ്പോള്‍ ‘പോയില്ലെങ്കില്‍ അവര്‍ അടിക്കും’ എന്നാണ് പറഞ്ഞത്. അവള് പേടിച്ച് വീട്ടിലേക്ക് പോയി. പിന്നെ മകളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതോടെ വാപ്പ അന്വേഷിക്കാന്‍ പോകുകയായിരുന്നുവെന്നും ആമിനയുടെ മാതാവ് പറഞ്ഞു.
അഷ്കറിനെ തങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് മാതാവ് പറഞ്ഞു. പ്ലസ് ടു പഠനം കഴിഞ്ഞ് ഡിഗ്രിക്ക് വിടാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അവര്‍ വന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. തങ്ങള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ഈ സംഭവം. നിവൃത്തിയില്ലാതെ വന്നതോടെ നിക്കാഹ് നടത്തിക്കൊടുക്കുകയായിന്നുവെന്നും മാതാവ് പറഞ്ഞു. കുറച്ചു നാൾ അവര്‍ ഒരുമിച്ച് ജീവിച്ചു. അത് ജീവിതമാണെന്ന് പറയാന്‍ കഴിയില്ല. മകളുടെ ജീവിതം തകര്‍ക്കുകയാണ് അവര്‍ ചെയ്തത്. മര്‍ദ്ദനത്തെപ്പറ്റി ചോദിച്ചാല്‍ താനൊന്നും ചെയ്തില്ലെന്നാണ് അഷ്കര്‍ പറഞ്ഞിരുന്നത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ നിരവധി തവണ പരാതി നല്കി. എന്നാല്‍ അവന് അനുകൂലമായ നിലപാടായിരുന്നു പൊലീസ് സ്വീകരിച്ചത്. ആറോളം തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും മാതാവ് പറഞ്ഞു.
ടാക്സി ഓടിക്കുന്ന ജോലിയാണ് അഷ്കറിന്. പലപ്പോഴും പുലര്‍ച്ചെയാണ് അവന് വീട്ടില്‍ വന്നിരുന്നത്. രാവും പകലും മകള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. ഒരിക്കല്‍ വീട്ടിലാക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ അവളെ അഷ്കറും അവന്റെ ഉമ്മയും സഹോദരിയും ചേര്‍ന്ന് വലിച്ചിഴച്ച് ബാത്ത്റൂമിലേക്ക് കൊണ്ടുപോയി. ക്ലോസറ്റില്‍ കൊണ്ടുപോയി തലയിപ്പിച്ചു. കുറേ ഡാന്‍സുകാരികളുമായാണ് അവന്റെ കൂട്ട്. മകള്‍ വെന്റിലേറ്ററിലായിരുന്ന സമയത്ത് അവരില്‍ ഒരാള്‍ ആശുപത്രിയില്‍ വന്നിരുന്നുവെന്നും പരിസരം നോക്കി പോയെന്നും മാതാവ് പറഞ്ഞു.
അഷ്കറിന് മുന്‍പ് തങ്ങള്‍ അന്‍പതിനായിരം രൂപ നല്‍കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി പണം തിരിച്ചു ചോദിച്ചപ്പോള്‍ തന്നെ മര്‍ദ്ദിക്കുകയാണ് ചെയ്തത്. ആശുപത്രിയില്‍വെച്ചായിരുന്നു മര്‍ദ്ദനം. തന്നെ നിലത്തിട്ട് ചവിട്ടിയെന്നും മാതാവ് പറഞ്ഞു. മകന് മരിച്ചിട്ട് ദിവസങ്ങള്‍ മാത്രമായ സമയത്തായിരുന്നു ആ സംഭവം. ഓപ്പറേഷന് ശേഷം മകള്‍ നടന്നിട്ടില്ല, സംസാരിച്ചിട്ടില്ല. പതിമൂന്ന് മാസം കോമയിലായിരുന്നു. തലച്ചോറില്‍ രക്തം കട്ടയായി ട്യൂമറായി മാറിയതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആമിന വീണിരുന്നോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നു. ആമിനയുടെ വാപ്പയ്ക്കും വയ്യാത്ത സാഹചര്യമാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അഷ്കറുമായുള്ള ആമിനയുടെ ബന്ധം ഇതുവരെ വേര്‍പെടുത്തിയിട്ടില്ലെന്നും മകളുടെ ഈ അവസ്ഥയില്‍ അതിന് കഴിയില്ലെന്നും മാതാവ് പറഞ്ഞു.



