മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തിൽ കുറ്റസമ്മതം നടത്തി പ്രതി അഷ്കർ.
കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നെന്ന് അഷ്‌കർ പൊലീസിന് മൊഴി നൽകി. അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടെന്നാണ് മാതാവിന്റെ മൊഴി. ഒന്നരവയസുകാരന്റെ ശരീരത്തിൽ മുഴുവൻ ക്രൂരമർദനത്തിന്റെ ഞെട്ടിക്കുന്ന ശേഷിപ്പുകളുണ്ടായിരുന്നു. ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടത്തിയതിന്റെ സൂചനകൾ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.

കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റെ പാടുകൾ കണ്ടെത്തി. കാൽ വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടർന്ന നിലയിലാണ്. കുട്ടിയെ മാരകമായി മർദ്ദിച്ചിരുന്നത് അമ്മയുടെ സാന്നിധ്യത്തിലാണ്.

കേസിൽ‌ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുൻപ് കുട്ടി മർദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒന്നര വയസുകാരന്റെ മരണത്തിൽ, പ്രതിഷേധം ശക്തമാണ്. പ്രതിയായ അഷ്‌കറിന്റെ കാർ അടിച്ചു തകർത്തു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കാർ തകർത്തതെന്ന് നാട്ടുകാർ.