മഹാരാഷ്ട്രയിലെ പൂനെയിൽ വിഷമദ്യ ദുരന്തത്തിൽ പതിനഞ്ച് പേർ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ചവരിൽ ഭൂരിഭാഗവും മുപ്പത് മുതൽ അറുപത് വയസ്സ് വരെ പ്രായമുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.മെഥനോൾ കലർത്തിയ വ്യാജ മദ്യം കുടിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് യോഗേഷ് വാങ്കടെ എന്നയാളെ എക്‌സൈസ് പിടികൂടി. യോഗേഷ് വാങ്കടെയാണ് മേഖലയിൽ വ്യാജമദ്യം വിതരണം ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. യോഗേഷ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് .കൂടാതെ മറ്റ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

രക്ത സാമ്പിളുകളും മദ്യത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർ രക്ഷപ്പെടില്ലെന്ന് ഉറപ്പുനൽകി. മുന്നറിയിപ്പുകൾ അവഗണിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് പൂനെ സിറ്റി പൊലീസ് കമ്മീഷനറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എൻസിപി ശരദ് പവാർ നേതാവ് രോഹിത് പവാർ ആരോപിച്ചു.