തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് മേധാവിയെ ആഭ്യന്തര മന്ത്രി വിളിപ്പിച്ചു. ഡിജിപി മന്ത്രിക്ക് വിശദീകരണം നൽകും. പൊലീസ് സുരക്ഷാ വീഴ്ചയിലാണ് വിശദീകരണം നൽകുക. അക്രമം ആസൂത്രിതമെന്നാണ് ഇഡി റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇന്ന് നാല് പേർ കൂടി പിടിയിലായി.

ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. പ്രതികൾ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേർന്നു. കൊല്ലെടാ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ചു. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേൽപ്പിച്ചു. കാർ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതികളെ തടയാൻ ശ്രമിച്ച പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയെല്ലാം എഫ്‌ഐആറിൽ പരാമർശമുണ്ട്.

തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് ഇ ഡി വിലയിരുത്തുന്നത്. ഇ ഡി സെർച്ച് ടീമും സിആർപിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്ളാണ് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് കാറുകൾ ആക്രമിച്ചുവെന്നാണ് ഇ ഡി സംഘത്തിന്റെ പരാതിയിൽ പറയുന്നത്.