പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയിൽ പരിഹാസവുമായി പി സി ജോർജ്. ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്.
വിജയനും കുടുംബത്തിനും ആശംസകൾ എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പി സി ജോർജ് വിശദമാക്കിയത്. പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ്ജ് മാസപ്പടി ആരോപണത്തിൽ തുടർ അന്വേഷണത്തിനായി നിരന്തരം കോടതികളെ സമീപിച്ചിരുന്നു.
പിണറായിയും മകളും മാസപ്പടി കേസിൽ ജയിലിൽ പോകുമെന്ന് ഉറപ്പെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു. അധികാരം കൊണ്ട് പിണറായി വിജയൻ കേസ് തടസപ്പെടുത്താൻ ശ്രമിച്ചു. കളങ്കിതനാണ് പിണറായി വിജയൻ. സത്യം പൊതുസമൂഹത്തിന് മുന്നിൽ വരണമെന്നും ഷോൺ ജോർജ് പറഞ്ഞു.
കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി കേസെന്നും ഷോൺ ജോർജ് പറഞ്ഞു. മഞ്ഞുമലയുടെ ഒരു മൂല മാത്രമാണ് കണ്ടിരിക്കുന്നത്. ഇനിയും ധാരാളം നേതാക്കളിലേക്ക് അന്വേഷണം എത്തണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കഥയാകും ഇനി അറിയാൻ പോകുന്നത്.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം ആരോപണത്തിലും ഷോൺ ജോർജ് പ്രതികരിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി എതിർക്കട്ടെ. പണം കട്ടിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതത്തിൽ പേടിക്കുക തന്നെ വേണം. ഇതിലും വലിയ മുഖ്യമന്ത്രിമാരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെയാണോ പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയനെയെന്നും ഷോൺ ജോർജ് പറഞ്ഞു.



