നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യാത്രികയായ വീട്ടമ്മ മരിച്ചു. എടത്വ ഒലക്കപാടില്‍ പരേതനായ തോമസിന്റ ഭാര്യ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിക്ക് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തു വെച്ചായിരുന്നു അപകടം.

തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചത്.

ഓടികൂടിയ നാട്ടുകാര്‍ എടത്വ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐമാരായ സുധീര്‍, റിജോ, എഎസ്‌ഐ മുഹമ്മദ് കുഞ്ഞ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി അപകടത്തിപെട്ട ഏലിയാമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ ഓടിച്ചിരുന്ന മകന്‍ റോണ്‍സിക്കും ബന്ധുവായ ഒലക്കപാടില്‍ ലാലിച്ചന്റെ മകന്‍ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.

ഇരുവരും തിരുവല്ലായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

സംസ്‌കാരം പിന്നീട്. പരേത പച്ച പനയ്ക്കപറമ്പ് കുടുംബാംഗമാണ്. മക്കള്‍: റോജി തോമസ്, റോബിന്‍ തോമസ്, റോണ്‍സി തോമസ് (ഇരുവരും ജര്‍മ്മനി). മരുമക്കള്‍ ജോയിസ് (വേഴപ്ര), ഷാരോണ്‍ (എറണാകുളം), മെറിന്‍ (പാലാ).