ഹജ്ജ് കര്‍മങ്ങള്‍ നാളെ ആരംഭിക്കും. ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിരിക്കുന്നത്. ഇവരില്‍ പലരും ഇതിനകം മിനായിലേക്ക് നീങ്ങി തുടങ്ങി. നാളെ രാവിലെ ആകുമ്പോഴേക്കും മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും മിനായില്‍ എത്തും എന്നാണ് പ്രതീക്ഷ.

1,75.025 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ 1,22,518 തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 52,507 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. നാളെ ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങള്‍ക്കായി ഇവരെല്ലാം ഇന്ന് തന്നെ മിനായിലേക്ക് നീങ്ങും. നിലവില്‍ മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തീര്‍ഥാടകര്‍ ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ ഒരുക്കിയ ബസുകളിലാണ് മിനായിലേക്ക് പോകുന്നത്. മിനായില്‍ വിശാലമായ സൌകര്യങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ മികച്ച സേവനം ഉറപ്പ് വരുത്തുമെന്ന് ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു.

മഹറം ഇല്ലാതെ അതായത് പുരുഷന്‍മാര്‍ കൂടെയില്ലാതെ അയ്യായിരത്തോളം സ്ത്രീകള്‍ ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയിട്ടുണ്ട്. 40 മുതല്‍ 45 ദിവസം വരെയാണ് സാധാരണ തീര്‍ഥാടകര്‍ മക്കയിലും മദീനായിലുമായി കഴിയുന്നത്. എന്നാല്‍ ഇത്തവണ 20 മുതല്‍ 25 ദിവസം വരെയുള്ള ഹൃസ്വ കാല ഹജ്ജ് പാക്കേജും ആരംഭിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 10,300-ഓളം തീര്‍ഥാടകരാണ് ഈ പാക്കേജില് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായി ജൂണ്‍ രണ്ടിന് തന്നെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കും.