അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ‘കോക്രോച്ച് പാർട്ടി’ എന്ന ആക്ഷേപ ഹാസ്യ ഡിജിറ്റൽ കൂട്ടായ്മക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. ഇന്ത്യയെയും നരേന്ദ്ര മോദി സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപര്യക്കാരായ ചിലർ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത മറ്റൊരു ഗൂഢാലോചനയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളിലെ ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സോഷ്യൽ മീഡിയയും ബോട്ടുകളും എ.ഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണെന്നും പ്രത്യക്ഷത്തിൽ വളരെ സ്വാഭാവികമെന്ന് തോന്നുന്ന ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.