ഇറാനുമായുള്ള വെടിനിർത്തൽ കരാറിനെയും സമാധാന ചർച്ചകളെയും ചൊല്ലി അമേരിക്കയും ഇസ്രായേലും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. അമേരിക്കൻ പ്രസിഡൻ്റ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൊവ്വാഴ്ച നടത്തിയ ഫോൺ സംഭാഷണം വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഇറാനുമായുള്ള സമാധാന ചർച്ചകളിലെ തുടർനടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായി അമേരിക്കൻ വാർത്താ പോർട്ടലായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.  

ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണം തികച്ചും ‘ബുദ്ധിമുട്ടേറിയത്’ ആയിരുന്നുവെന്നും, ഇതിന് പിന്നാലെ നെതന്യാഹു കടുത്ത ആശങ്കയിലാണെന്നുമാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭാഷണത്തിന് ശേഷം നെതന്യാഹു കടുത്ത അതൃപ്തിയിലും പ്രകോപിതനുമായിരുന്നുവെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പാകിസ്താൻ്റെ മധ്യസ്ഥതയിൽ ആഴ്ചകൾക്ക് മുൻപ് അമേരിക്കയും ഇറാനും വെടിനിർത്തലിന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ അന്തിമ കരാറിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് പുതിയ സമാധാന കരാർ രൂപീകരിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റും ഇസ്രായേൽ പ്രധാനമന്ത്രിയും ഫോണിൽ ചർച്ച നടത്തിയത്.  ഖത്തർ, പാകിസ്താൻ എന്നിവർക്കൊപ്പം മറ്റ് പ്രാദേശിക മധ്യസ്ഥരുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു പുതുക്കിയ സമാധാന മെമ്മോ ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ സംഭാഷണത്തിനിടെ, അമേരിക്കയും ഇറാനും ഒപ്പുവെക്കാൻ പോകുന്ന ഒരു ‘ലെറ്റർ ഓഫ് ഇൻ്റൻ്റ്’ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. 

ഇതിന് ശേഷം ടെഹ്‌റാൻ്റെ ആണവ പദ്ധതികളുടെ ഭാവിയും ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ 30 ദിവസത്തെ സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ തുടർനടപടികളിൽ ഇരുവരും തമ്മിൽ കടുത്ത ഭിന്നതയിലാണെന്നാണ് വിവരം. സമാധാന ചർച്ചകളിൽ സഊദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ തുടരുന്നതിലും ഇസ്രായേൽ പ്രധാനമന്ത്രിക്ക് കടുത്ത ആശങ്കയുണ്ട്. ഇരുരാജ്യങ്ങളും നിരന്തരം ഭീഷണികൾ മുഴക്കുന്നുണ്ടെങ്കിലും, പ്രശ്നം വഷളാകുന്നതിലല്ല, മറിച്ച് വെടിനിർത്തൽ നീണ്ടുപോകുന്നതിലാണ് ഇസ്രായേലിൻ്റെ ആശങ്ക. ഇറാൻ്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തകർക്കാൻ എത്രയും വേഗം യുദ്ധം പുനരാരംഭിക്കണമെന്നാണ് നെതന്യാഹുവിൻ്റെ നിലപാട്. എന്നാൽ, സമാധാന ചർച്ചകളോട് സഹകരിച്ച് കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ട്രംപ്.

അന്തിമ കരാറിലെത്താനുള്ള താല്പര്യം ഇറാൻ വ്യക്തമാക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘ഇതൊരു അതിർത്തി രേഖയിലാണ് നിൽക്കുന്നത്, എന്നെ വിശ്വസിക്കൂ. ഞങ്ങൾക്ക് കൃത്യമായ മറുപടികൾ ലഭിച്ചില്ലെങ്കിൽ, കാര്യങ്ങൾ വേഗത്തിൽ മാറും. ഞങ്ങൾ പൂർണ്ണ സജ്ജരാണ്. 100 ശതമാനവും മികച്ച ഉത്തരങ്ങൾ തന്നെ അവർ നൽകണം,’ ട്രംപ് പറഞ്ഞു. 

ഖത്തർ, യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരായ ആക്രമണങ്ങൾ താൻ താൽക്കാലികമായി നിർത്തിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയോ, അല്ലെങ്കിൽ ആധുനിക ചരിത്രം കണ്ടിട്ടില്ലാത്ത വിധമുള്ള സൈനിക നടപടി നേരിടുകയോ ചെയ്യുക എന്ന രണ്ട് വഴികൾ മാത്രമാണ് ഇറാൻ്റെ മുന്നിലുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച കോസ്റ്റ് ഗാർഡ് അക്കാദമിയിൽ സംസാരിക്കവേ, അവർ ഒരു രേഖയിൽ ഒപ്പുവെക്കുമോ അതോ തങ്ങൾ പോയി ഇത് അവസാനിപ്പിക്കണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.  

അമേരിക്കയും ഇസ്രായേലും തമ്മിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും, താൻ ആവശ്യപ്പെടുന്നതെന്തും നെതന്യാഹു അംഗീകരിക്കുമെന്ന് ട്രംപ് ബുധനാഴ്ച പ്രതികരിച്ചു. ഇറാനിലെ സൈനിക ആക്രമണ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അദ്ദേഹം ഞാൻ ആവശ്യപ്പെടുന്നതെന്തും ചെയ്യും. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. ഞാൻ പറയുന്നതെന്തും അദ്ദേഹം അനുസരിക്കും,’ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള മറുപടി. ഇസ്രായേലിൽ നേരത്തെയുള്ള തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയേക്കാവുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ട്രംപ് സംസാരിച്ചു. നെതന്യാഹുവിന് സ്വന്തം രാജ്യത്ത് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതിരോധിച്ചു.