വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പുയർന്നു. ഫിഷറീസ് തന്നാലേ ഉന്നത വിദ്യാഭ്യാസം നൽകു എന്ന നിലപാടിലാണ് ലീഗ്. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോൺഗ്രസിലെ സീനിയർ
മന്ത്രിമാരുടെ വകുപ്പുകളിൽ തീർപ്പാകാത്തതിന് പുറമേ മുസ്ലിം ലീഗുമായും തർക്കമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്ത ലീഗ് പകരം ഫിഷറീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഫിഷറീസ് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഗ്യാരൻറികൾക്കും
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും വേണ്ട അധിക പണം കണ്ടെത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിലുളള വെല്ലുവിളിയാണ്.
അതേസമയം, തർക്കം തുടരുന്നതിനിടെ മന്ത്രിമാർക്ക് ഓഫീസ് അനുവദിച്ചു.സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മൂന്നാം നിലയിലാണ് പി.കെ. കുഞ്ഞാലി കുട്ടിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിർ വശത്താണ് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ്. കെ മുരളീധരനും രമേശ് ചെന്നിത്തലയ്ക്കും മോൻസ് ജോസഫിനും ഷിബു ബേബി ജോണിനും സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഓഫീസ് ലഭിച്ചു. സണ്ണി ജോസഫിന് നോർത്ത് സാൻവിച്ച് ബ്ലോക്ക് മൂന്നാം നില. അനൂപ് ജേക്കബിന് നോർത്ത് സാൻവിച്ച് ബ്ലോക്കിൽ ഓഫീസ്. എ പി അനിൽകുമാറിന് സെക്രട്ടറിയേറ്റ് മെയിൻ ബ്ലോക്ക് ഒന്നാം നിലയിൽ ഓഫീസ്.
ടി സിദ്ദിഖിനും കെ എ തുളസിക്കും സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലാണ് ഓഫീസ് അനുവദിച്ചിട്ടുള്ളത്.
റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവർക്ക് സെക്രട്ടറിയേറ്റ് അനക്സ് വണ്ണിൽ ഓഫീസ് ലഭിച്ചു. എം ലിജു,വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ, പികെ ബഷീർ, വിഷ്ണുനാഥ് , എൻ ഷംസുദ്ദീൻ എന്നിവർക്ക് അനക്സ് 2 ലാണ് ഓഫീസ്.
മന്ത്രി സി. പി ജോണിന് ഔദ്യോഗിക വസതിയായി. റോസ് ഹൗസ് ആയിരിക്കും സി പി ജോണിൻ്റെ ഔദ്യോഗിക വസതി.മുൻ സർക്കാരിൻ്റെ കാലത്ത് വി.ശിവൻകുട്ടി ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്. സെക്രട്ടറിയേറ്റ് മെയിൻ ബ്ലോക്കിലാണ് ഓഫീസ് അനുവദിച്ചിരിക്കുന്നത്.



