അമേരിക്കയും നൈജീരിയൻ സേനയും സംയുക്തമായി നടത്തിയ ധീരമായ ആക്രമണത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ടാം കമാൻഡർ കൊല്ലപ്പെട്ടുവെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചു. രഹസ്യസ്വഭാവമുള്ള അബു-ബിലാൽ അൽ-മിനുക്കിയുടെ മരണത്തോടെ, ഐഎസിന്റെ ആഗോള പ്രവർത്തനങ്ങൾക്ക് ഇപ്പോൾ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

തന്റെ പതിവ് ശൈലിയിലുള്ള അവകാശവാദങ്ങളോടെ, നൈജീരിയയിൽ നടന്ന ഈ സൈനിക നീക്കം അതീവ സങ്കീർണ്ണമായ ദൗത്യമായിരുന്നുവെന്നും വളരെ കൃത്യതയോടെ ആസൂത്രണം ചെയ്തതാണെന്നും ട്രംപ് വ്യക്തമാക്കി. 2010-കളിലെ തങ്ങളുടെ സുവർണ്ണകാലത്തെ അപേക്ഷിച്ച് ഇപ്പോൾ വൻതോതിൽ ദുർബലപ്പെട്ടിരിക്കുന്ന ഭീകരസംഘടന തങ്ങളുടെ പ്രമുഖ നേതാവ് കൊല്ലപ്പെട്ടതായുള്ള അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

“ഇന്ന് രാത്രി, എന്റെ നിർദ്ദേശപ്രകാരം, ധീരരായ അമേരിക്കൻ സേനയും നൈജീരിയയിലെ സായുധ സേനയും ലോകത്തിലെ ഏറ്റവും സജീവമായ തീവ്രവാദിയെ യുദ്ധക്കളത്തിൽ നിന്ന് ഇല്ലാതാക്കാൻ സൂക്ഷ്മമായി ആസൂത്രണം ചെയ്തതും വളരെ സങ്കീർണ്ണവുമായ ഒരു ദൗത്യം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കി,” ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അൽ-മിനുക്കി എവിടെയാണെന്നതിനെ കുറിച്ച് അമേരിക്കൻ സൈന്യത്തിന് ആഫ്രിക്കയിൽ നിന്നുള്ള പ്രാദേശിക ചാരന്മാരിൽ രഹസ്യ വിവരങ്ങ8 ഉണ്ടായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.