ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കണമെന്ന് നിർബന്ധം പിടിക്കുന്നതിന് പകരം കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ 20 വർഷത്തെ താൽക്കാലിക നിർത്തിവെക്കൽ സ്വീകര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇതോടെ ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച കർശന നിലപാടിൽ ട്രംപ് വലിയ ഇളവ് വരുത്തിയതായാണ് സൂചന നൽകുന്നത്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ശാശ്വതമായി അവസാനിപ്പിക്കണമെന്നും ഒരിക്കലും ആണവായുധങ്ങൾ നിർമിക്കരുതെന്നുമുള്ള തന്റെ മുൻ നിലപാടിൽ നിന്നുള്ള മാറ്റമാണ് ഈ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്.
സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രാദേശിക സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുമുള്ള ചർച്ചകൾക്കിടയിൽ ഇറാനുമായുള്ള തന്റെ ക്ഷമ നശിച്ച് കൊണ്ടിരിക്കുകയാണെന്ന ട്രംപിന്റെ മുൻ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പരാമർശം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ നടത്തിയ ചർച്ചകൾക്ക് ശേഷം എയർഫോഴ്‌സ് വൺ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കാവെയാണ് താൽക്കാലികവും എന്നാൽ കർശനമായി നടപ്പാക്കാവുന്നതുമായ ഒരു കരാർ അമേരിക്കയ്ക്ക് സ്വീകാര്യമാണെന്ന് ട്രംപ് അറിയിച്ചത്.
20 വർഷത്തെ നിർത്തിവെക്കൽ മതിയോ എന്ന ചോദ്യത്തിന്, “20 വർഷം മതി, എന്നാൽ അവരുടെ ഭാഗത്ത് നിന്നുള്ള ഉറപ്പിന്റെ അളവ്, അതായത്, അത് യഥാർത്ഥത്തിലുള്ള 20 വർഷമായിരിക്കണം,” എന്നാണ് ട്രംപ് മറുപടി നൽകിയത്. രഹസ്യ നയതന്ത്ര ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, വിട്ടുവീഴ്ചകൾക്ക് അമേരിക്ക തയ്യാറായേക്കുമെന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം.
നിലപാടിലെ ശ്രദ്ധേയ മാറ്റം
ട്രംപ് വളരെ കാലമായി സ്വീകരിച്ച നിലപാടിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമാണ് ഈ പ്രസ്താവന. തന്റെ ആദ്യ ഭരണകാലത്ത്, പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ ചർച്ച ചെയ്യപ്പെട്ട 2015 ലെ ഇറാൻ ആണവ കരാറിൽ നിന്ന് അദ്ദേഹം അമേരിക്കയെ പിൻവലിച്ചിരുന്നു. കരാറിലെ ചില വ്യവസ്ഥകൾ ഇറാന് ഭാവിയിൽ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നു എന്നതായിരുന്നു ട്രംപിന്റെ വാദം.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ശാശ്വതമായി നിർത്തണമെന്നും ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം സമീപ മാസങ്ങളിൽ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ശക്തമായ പരിശോധനാ നടപടികൾ ഉൾപ്പെടുത്തിയാൽ സമയബന്ധിതമായ നിയന്ത്രണം അംഗീകരിക്കാൻ വൈറ്റ് ഹൗസ് ഇപ്പോൾ തയ്യാറായേക്കാമെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും പുതിയ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
ട്രംപിനും ചൈനയ്ക്കും ഒരേ നിലപാടോ?
രണ്ടു ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർദ്ദേശം എന്നതും ശ്രദ്ധേയമാണ്. സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി അദ്ദേഹം വിവിധ ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കരുതെന്നും ഊർജ്ജ വിതരണം തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും താനും ഷി ജിൻപിങും സമ്മതിച്ചതായി ട്രംപ് പറഞ്ഞു.



