രണ്ടു മന്ത്രിസ്ഥാനം എന്ന ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് ധാരണയായത്. കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാകും വകുപ്പുകളെ കുറിച്ച് ചർച്ച ചെയ്യുക. ഏഴ് എംഎൽഎമാരാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ളത്. മന്ത്രിസഭാ രൂപീകരണം കെ സി വേണുഗോപാലുമായി ആലോചിച്ച് മാത്രമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരിക്കും മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുക. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ അടുത്ത വ്യാഴാഴ്ച നടക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിക്കാനുള്ള ശിപാർശ ചെയ്യും. എൻ ശക്തനായിരിക്കും പ്രോട്ടേം സ്പീക്കർ. മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും ഒരു സ്പീക്കറും കോൺഗ്രസിൽ നിന്നുണ്ടാകുമെന്നാണ് സൂചന.
63 കോൺഗ്രസ് എംഎൽഎമാരിൽ 61 പേരാണ് നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്തത്. നേരത്തെ അതൃപ്തി അറിയിച്ച രമേശ് ചെന്നിത്തലയും അസുഖബാധിതനായ ദീപക് ജോയിയും മാത്രമാണ് ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നത്. വി ഡി സതീശനെ പിന്തുണച്ചുള്ള ഇരുവരുടെയും കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് നൽകിയിട്ടുണ്ട്.



