കാനഡയിൽ നിന്നും അൽബെർട്ട പ്രവിശ്യ വേർപിരിയുന്നതുമായി ബന്ധപ്പെട്ട വിഘടനവാദ ഹർജി റദ്ദാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ജസ്റ്റിസ് ഷൈന ലിയോനാർഡിന്റെ വിധി നിയമപരമായി തെറ്റാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും സ്മിത്ത് കുറ്റപ്പെടുത്തി. ഈ വിധിക്കെതിരെ പ്രവിശ്യാ സർക്കാർ അപ്പീൽ നൽകുമെന്നും അവർ അറിയിച്ചു.
വിഘടനവാദത്തിനായുള്ള പൊതുജനാഭിപ്രായ വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, തദ്ദേശീയരായ ഫസ്റ്റ് നേഷൻസുമായി കൂടിയാലോചന നടത്താതെയാണ് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റദ്ദാക്കിയത്. അൽബെർട്ട വേർപിരിയുന്നത് നിലവിലുള്ള കരാറുകളുടെ ലംഘനമാകുമെന്ന് ജസ്റ്റിസ് ഷൈന ലിയോനാർഡ് തന്റെ വിധിന്യായത്തിൽ നിരീക്ഷിച്ചു.
കോടതി വിധിയോട് രൂക്ഷമായാണ് പ്രീമിയർ പ്രതികരിച്ചത്. “700,000 അൽബെർട്ടക്കാരാണ് ഈ വിഷയത്തിൽ പരസ്യമായ ചർച്ച വേണമെന്ന് ആഗ്രഹിക്കുന്നത്. ഒരു ജഡ്ജിയുടെ തീരുമാനം ജനങ്ങളുടെ ഈ താല്പര്യത്തിന് വിരുദ്ധമാണ്,” എന്ന് സ്മിത്ത് പറഞ്ഞു. വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളുമായും യുസിപി (UCP) കോക്കസുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതബാസ്ക ചിപ്പീവ്യൻ ഫസ്റ്റ് നേഷൻ, ബ്ലാക്ക്ഫൂട്ട് കോൺഫെഡറേഷൻ തുടങ്ങിയ ഗോത്രവർഗ്ഗ വിഭാഗങ്ങളാണ് കോടതിയെ സമീപിച്ചത്. വിഘടനവാദികളുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും തങ്ങളുമായി കൂടിയാലോചന നടത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നും അവർ വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
ഏകദേശം 302,000 ഒപ്പുകൾ ശേഖരിച്ച ‘സ്റ്റേ ഫ്രീ അൽബെർട്ട’ എന്ന വിഘടനവാദ ഗ്രൂപ്പാണ് ഹർജി നൽകിയിരുന്നത്. ഒപ്പുകൾ പരിശോധിക്കുന്ന നടപടി കോടതി നേരത്തെ തന്നെ നിർത്തിവെച്ചിരുന്നു. അതേസമയം, കാനഡയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന ‘ഫോറെവർ കനേഡിയൻ’ എന്ന കൂട്ടായ്മ 400,000 ഒപ്പുകൾ ശേഖരിച്ച് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന റഫറണ്ടത്തിൽ വേർപിരിയൽ ചോദ്യം ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ കോടതി വിധിയോടെ അനിശ്ചിതത്വം നിലനിൽക്കുകയാണ്.



