ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെ.സി. വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ആളു കൊണ്ടും അർഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വേണുഗോപാല്‍ എംപിയായിരുന്നു. എംപിയായ ആള് ഇത്തരത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സമ്പത്തുകൊണ്ടായാലും ബുദ്ധി കൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാല്‍ തന്നെയാണ്. വിജയത്തിനായി ആത്മാർഥമായാണ് കെ.സി. വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്.
കോണ്‍ഗ്രസിന്റെ സംസ്കാരം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ആഹ്ലാദപൂര്‍വം ആഘോഷിക്കുകയാണ്. കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് ലഭിച്ചില്ല. പിണറായി വിജയന് വീണ്ടും ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ചവനാണ് താനെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ അതു നടന്നില്ലെന്നു മാത്രമല്ല, യുഡിഎഫ് ഗംഭീര വിജയം നേടുകയും ചെയ്തു. ചെറിയ വോട്ടിനല്ല, വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.



