ദുബായില്‍ വ്യാജ ഹജ്ജ് ഓഫറുകള്‍ നല്‍കി തട്ടിപ്പ് നടത്തുന്നത് വ്യാപകം. നിരക്ക് കുറഞ്ഞ പാക്കേജുകള്‍ നല്‍കിയുള്ള തട്ടിപ്പ് ശ്രദ്ധയില്‍പെട്ടതോടെ മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ലിങ്കുകളും വഴിയാണ് തട്ടിപ്പ് നടക്കുന്നത്.

ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ തയ്യാറെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് സംഘം വല വിരിച്ചിരിക്കുന്നത്. താരതമ്യേനെ നിരക്ക് കുറഞ്ഞ പാക്കേജുകളും അകര്‍ശകമായ ഓഫറുകളും നല്‍കിയാണ് തട്ടിപ്പ് നടത്തുക. ഓണ്‍ലൈന്‍ പരസ്യങ്ങളും വ്യാജ അക്കൗണ്ടുകളും വഴിയാണ് തട്ടിപ്പ്. വിശ്വാസികളെ ചൂഷണം ചെയ്തുള്ള ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഉറപ്പായ ബുക്കിങ് എന്ന പരസ്യത്തിലാണ് സാധാരണക്കാര്‍ വീണുപോകുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വിസയും പെര്‍മിറ്റും നല്‍കൊമെന്ന പേരില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ചിതിയില്‍പെടുന്നത്. മുന്‍കൂട്ടി പണം വാങ്ങിയ ശേഷം മുങ്ങുന്ന രീതിയാണ് കഴിഞ്ഞ ദിവസങ്ങളിലായി കൈണുന്നതെന്ന് ദുബായ് പൊലീസ് പറയുന്നു.

വ്യാജ ലിങ്കുകളും, സോഷ്യല്‍ മീഡിയ പോജുകളും പിന്നാലെ അപ്രത്യക്ഷമാകും. ലോഗോയും കമ്പനിയുടെ പേരും റിവ്യുവും നോക്കി മാത്രം ആര്‍ക്കും പണം കൈമാറരുതെന്നാണ് മുന്നറിയിപ്പ്. പറ്റിക്കപ്പെട്ടാലോ സംശയം തോന്നിയാലോ ഉടന്‍ പൊലീസിനെ അറിയിക്കണം. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും ലൈസന്‍സുള്ളതുമായ ഹജ്ജ്, ഉംറ ഓപ്പറേറ്റര്‍മാര്‍ മുഖേന മാത്രം ബുക്കിങ് നടത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഓഫറുകള്‍ എത്ര ആകര്‍ഷകമായി തോന്നിയാലും അജ്ഞാതമോ സ്ഥിരീകരിക്കാത്തതോ ആയ സ്ഥാപനങ്ങളുമായി ഇടപെടരുതെന്ന് മുന്നറിയിപ്പ് നല്‍കി.