സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പ്രതികരണവുമായി ജനറൽ സെക്രട്ടറി എം.എ. ബേബി. കേരളത്തിൽ ഇടതുപക്ഷത്തിന് നേരിട്ട അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവകരമായി കാണുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മികച്ച ഭരണ-സംഘടന പ്രവർത്തനം നടത്തിയിട്ടും കേരളത്തിൽ ഉണ്ടായ തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് എം.എ. ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചതും ഭാരതീയ ജനതാ പാർട്ടി മൂന്ന് സീറ്റുകൾ നേടിയതും നിസാരമായി കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ബിജെപി അവിടെ നേട്ടമുണ്ടാക്കിയതെന്നാണ് ആരോപണം. ബംഗാളിൽ “എസ്.ഐ.ആർ” എന്ന പേരിൽ അട്ടിമറി നടന്നുവെന്നും, അതിനെ “സ്പെഷ്യൽ ഇൻറൻസീവ് റിമൂവൽ” എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും എം.എ. ബേബി പറഞ്ഞു.