തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിൽ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി. ബ്രൂസ്‌ലി ഷിബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



