കാനഡയിലെ അബോട്ട്സ്ഫോര്‍ഡില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗുര്‍ക്കരന്‍ സിങ്, അഭിജീത്ത് സിങ്, ഖുശ്‌വീര്‍ തൂര്‍ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ശിക്ഷിച്ചത്. ഇത് പണം തട്ടാനായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ മെയ് 28 ന് കോടതി പ്രഖ്യാപിക്കും.

77 വയസുകാരനായ അര്‍നോള്‍ഡ് ഡി ജോങ്, ഭാര്യ ജോവന്നെ ഡി ജോങ് (76) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മെയ് മാസത്തില്‍ ഇവരുടെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതികളില്‍ ഒരാളായ അഭിജീത്ത് സിങിന്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു മൂവരും. മുന്‍പ് ഈ വീട്ടില്‍ ജോലിക്കായി പോയ പ്രതികള്‍, വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം കവര്‍ച്ചയും കൊലപാതകവും ആസൂത്രണം ചെയ്യുകയായിരുന്നു.

അര്‍നോള്‍ഡിനെ ശ്വാസം മുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. വീട്ടില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡുകളും ചെക്കുകളും പ്രതികള്‍ കവര്‍ന്നിരുന്നു. ഡിഎന്‍എ തെളിവുകളും കൊലപാതകത്തിന് ശേഷം ശിക്ഷാ നടപടികളെക്കുറിച്ച് പ്രതികള്‍ ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും കേസില്‍ നിര്‍ണ്ണായകമായി.