ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന വിവാദ നിയമത്തിൽ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവെച്ചു. ഇതോടെ അമേരിക്കൻ സംസ്ഥാനമായ ഒക്ലഹോമയിൽ ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി.
ഗർഭച്ഛിദ്രം ലക്ഷ്യമിട്ട് മിസോപ്രോസ്റ്റോൾ, മെത്തോട്രെക്സേറ്റ് തുടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്നത് ഇനി മുതൽ ഫെലണി ആയി കണക്കാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവോ, ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗർഭധാരണം, സ്വാഭാവികമായ ഗർഭമലസൽ (miscarriage) എന്നിവയുടെ ചികിത്സയ്ക്കായി മരുന്നുകൾ ഉപയോഗിക്കുന്നതിന് ഈ നിയമം തടസ്സമാകില്ല. നിയമസഭാ സമ്മേളനം അവസാനിച്ച് 90 ദിവസത്തിനുള്ളിൽ പുതിയ നിയമം നിലവിൽ വരും.
പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ‘സെന്റർ ഫോർ റീപ്രൊഡക്റ്റീവ് റൈറ്റ്സ്’ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തി. ഗർഭച്ഛിദ്രത്തിനായി സ്വന്തം മകളെ സഹായിക്കുന്ന മാതാപിതാക്കൾ പോലും ജയിലിലാകാൻ ഈ നിയമം കാരണമാകുമെന്ന് സംഘടനയുടെ സീനിയർ കൗൺസൽ നിമ്ര ചൗധരി പറഞ്ഞു. ജനങ്ങളെയും ഡോക്ടർമാരെയും ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും അവർ ആരോപിച്ചു.
ഒക്ലഹോമയിൽ നിലവിൽ തന്നെ ഗർഭച്ഛിദ്രത്തിന് ഏതാണ്ട് പൂർണ്ണമായ നിരോധനമുണ്ട് (അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിലൊഴികെ). പുതിയ നിയമം വെറും രാഷ്ട്രീയ നാടകമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണ തന്ത്രമാണെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി.



