ഡെൻവർ: റൺവേയിലേക്ക് അതിക്രമിച്ചു കയറിയ ആളെ പറന്നുയരാൻ തുടങ്ങിയ വിമാനം ഇടിച്ചു തെറിപ്പിച്ചു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. സംഭവത്തിൽ വിമാനത്തിന്റെ എൻജിന് തീപിടിച്ചെങ്കിലും 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തി.
ഫ്രോണ്ടിയർ എയർലൈൻസിന്റെ ഫ്ലൈറ്റ് 4345 (എയർബസ് എ321) ആണ് അപകടത്തിൽപ്പെട്ടത്. റൺവേയുടെ സുരക്ഷാവേലി ചാടിക്കടന്ന് ഓടിയെത്തിയ വ്യക്തിയെ വിമാനം ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്തിന്റെ കാബിനിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഉടൻ തന്നെ ഡെൻവർ ഫയർ ഡിപ്പാർട്ട്മെന്റ് എത്തി തീ അണയ്ക്കുകയും യാത്രക്കാരെയും ഏഴ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. 12 യാത്രക്കാർക്ക് ഒഴിപ്പിക്കലിനിടെ നിസാര പരിക്കേറ്റു. ഇതിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ലംഘിച്ച് മനപൂർവമാണ് ഒരാൾ റൺവേയിലേക്ക് അതിക്രമിച്ചു കയറിയതെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. ഇയാൾ വിമാനത്താവള ജീവനക്കാരനല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് റൺവേ അടയ്ക്കുകയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരിച്ചയാളെക്കുറിച്ചോ അയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മിക്ക യാത്രക്കാരെയും പിന്നീട് മറ്റൊരു വിമാനത്തിൽ ലോസ് ഏഞ്ചൽസിലേക്ക് അയച്ചു.



