മകളുടെ മൃതദേഹം മാസങ്ങളോളം വീടിനുള്ളിൽ ഒളിപ്പിച്ച് വെച്ചതിനും പെർഫ്യൂം തളിച്ച് ദുർഗന്ധം അടക്കാൻ ശ്രമിച്ചതിനും ഉത്തർപ്രദേശിലെ മീററ്റിൽ 72 വയസ്സുള്ള ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ മാസമാണ് സദർ ബസാർ പ്രദേശത്തെ വീട്ടിൽ നിന്ന് 35 വയസ്സുകാരിയായ പ്രിയങ്കയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. ഇത് ബന്ധുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
2025 ഡിസംബറിൽ ദീർഘകാലമായി അസുഖം ബാധിച്ച് മകൾ മരിച്ചതിന് ശേഷം ഉദയ് ഭാനു വിശ്വാസ് എന്ന പ്രതി മകളുടെ അന്ത്യകർമങ്ങൾ നടത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. പകരം, അയാൾ അവളുടെ മൃതദേഹം മാലിന്യങ്ങളും അവശിഷ്ടങ്ങളും നിറച്ച ഒരു മുറിയിൽ പൂട്ടിയിട്ട് ഏകദേശം നാലു മാസത്തോളം വീട് അടച്ചിട്ടിരിക്കുകയായിരുന്നു.



