ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ മരിക്കുന്നതിന് മുൻപ് എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് ന്യൂയോർക്കിലെ ഫെഡറൽ കോടതി പരസ്യപ്പെടുത്തി. മാൻഹട്ടൻ ജയിലിൽ എപ്‌സ്റ്റീൻ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കും ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വഴിവെച്ച ഈ കുറിപ്പ് പുറംലോകം കാണുന്നത്.
ന്യൂയോർക്ക് ടൈംസ് നൽകിയ അപേക്ഷയെത്തുടർന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി കെന്നത്ത് കരാസാണ് കുറിപ്പ് പുറത്തുവിടാൻ ഉത്തരവിട്ടത്. എപ്‌സ്റ്റീന്റെ മുൻ സെൽമേറ്റും കൊലക്കേസ് പ്രതിയുമായ നിക്കോളാസ് ടാർട്ടാഗ്ലിയോണാണ് 2019-ൽ ഈ കുറിപ്പ് കണ്ടെത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. എപ്‌സ്റ്റീൻ മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് ഇരുവരും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.
കൈപ്പടയിൽ എഴുതിയ കുറിപ്പിൽ വൈകാരികവും അതേസമയം തന്നെ ധിക്കാരപരവുമായ പരാമർശങ്ങളാണുള്ളത്. “അവർ മാസങ്ങളോളം എന്നെക്കുറിച്ച് അന്വേഷിച്ചു – പക്ഷെ ഒന്നും കണ്ടെത്താനായില്ല!” എന്ന് തുടങ്ങുന്ന കുറിപ്പിൽ വർഷങ്ങൾക്ക് മുൻപുള്ള ആരോപണങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
“വിടപറയാനുള്ള സമയം സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത് – കരഞ്ഞുതളരണമെന്നോ?” എന്നും കുറിപ്പിലുണ്ട്. “രസമില്ല” (NO FUN), “ഇതിന് മൂല്യമില്ല” (NOT WORTH IT!!) എന്നീ വാക്കുകൾ അടിവരയിട്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ആധികാരികതയിൽ വ്യക്തതയില്ല
ഈ കുറിപ്പ് എപ്‌സ്റ്റീൻ തന്നെ എഴുതിയതാണോ എന്ന് കോടതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത് നിയമപരമായ നടപടികളുടെ ഭാഗമായതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുവിട്ടതെന്ന് ജഡ്ജി വ്യക്തമാക്കി. കുറിപ്പ് കണ്ടെത്തിയതിന് ശേഷമുള്ള അതിന്റെ കൈമാറ്റത്തെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണമില്ല.
പശ്ചാത്തലം
2019 ജൂലൈയിൽ ജയിലിനുള്ളിൽ എപ്‌സ്റ്റീൻ കഴുത്തിന് പരിക്കേറ്റ നിലയിൽ കാണപ്പെട്ടിരുന്നു. അത് ആത്മഹത്യാശ്രമമാണെന്നായിരുന്നു അധികൃതരുടെ നിഗമനം. ഇതിന് ആഴ്ചകൾക്ക് ശേഷം ഓഗസ്റ്റ് 10-ന് അദ്ദേഹം ജയിൽ സെല്ലിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എപ്‌സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നെങ്കിലും ഇത് കൊലപാതകമാണെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ ലോകമെങ്ങും പ്രചരിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലായിരുന്നു എപ്‌സ്റ്റീൻ വിചാരണ നേരിട്ടിരുന്നത്. ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും സിനിമാ താരങ്ങളുമായും എപ്‌സ്റ്റീനുണ്ടായിരുന്ന അടുത്ത ബന്ധം അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
യുഎസ് നീതിന്യായ വകുപ്പ് ഈ കേസുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ നേരത്തെ പുറത്തുവിട്ടിരുന്നെങ്കിലും ഈ ആത്മഹത്യാക്കുറിപ്പ് ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.



