തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ കടപുഴകിയത് 13 മന്ത്രിമാർ. ഉറച്ച വിജയപ്രതീക്ഷ പുലർത്തിയിരുന്ന മന്ത്രിമാരാണ് ഇതിലേറെയും. വീണാ ജോർജ്, കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ, പി. രാജീവ് തുടങ്ങിയവരെല്ലാം യുഡിഎഫ് തരംഗത്തിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി.
പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാറിന്റെ തോൽവി എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. 2001 മുതൽ 25 വർഷക്കാലം എംഎൽഎയായിരുന്നു ഗണേഷ് കുമാറിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഗണേഷ് കുമാറിനെ തോൽപിച്ചത്.
ആറൻമുളയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ തോൽപിച്ചത് കോൺഗ്രസിന്റെ അബിൻ വർക്കിയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ വീണയ്ക്ക് സാധിച്ചില്ല. നേമത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചടയമംഗലത്ത് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണിയും പരാജയപ്പെട്ടു.
ഏറ്റുമാനൂരിൽ വി.എൻ. വാസവനും ഇടുക്കിയിൽ റോഷി അഗസ്റ്റിനും കളമശേരിയിൽ പി. രാജീവിനും ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദുവിനും അപ്രതീക്ഷിത തോൽവിയാണ് ഉണ്ടായത്.
തിരൂരിൽ കായികമന്ത്രി വി.അബ്ദുറഹിമാനും എലത്തൂരിൽ എ.കെ. ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ. കേളുവും കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രനും തൃത്താലയിൽ എം. ബി. രാജേഷും പരാജയം ഏറ്റുവാങ്ങി.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഏഴ് മന്ത്രിമാരാണ് വിജയിച്ചത്. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലും ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസും ഒല്ലൂരിൽ കെ.രാജനും നെടുമങ്ങാട് ജി.ആർ. അനിലും ചെങ്ങന്നൂരിൽ സജി ചെറിയാനും ചേർത്തലയിൽ പി.പ്രസാദും ജയിച്ചു.
» 19 മന്ത്രിമാരിൽ 13 പേരും തോറ്റു
» എട്ട് എൽഡിഎഫ് ഘടകകക്ഷികൾക്കു സീറ്റില്ല
» മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.ബി. ഗണേഷ്കുമാർ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, പി. രാജീവ്, വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, ഒ. ആർ. കേളു, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വി. അബ്ദുറഹിമാൻ എന്നിവർ തോറ്റു
» കൊട്ടാരക്കരയിൽ മന്ത്രി കെ. എൻ. ബാലഗോപാലിന് വിജയം
» മുൻ മന്ത്രി മാത്യു ടി. തോമസ് തിരുവല്ലയിൽ മൂന്നാം സ്ഥാനത്ത്
» ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും തോൽവി
» സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറന്പിൽ തോറ്റു
» ധർമടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു
» ഇടതുമുന്നണിയിൽ ജയിച്ചത് സിപിഎം, സിപിഐ, ആർജെഡി മാത്രം
» മത്സരിച്ച 12 സീറ്റിലും തോറ്റ് കേരള കോൺഗ്രസ്-എം
» പിണറായി-വെള്ളാപ്പള്ളി സൗഹൃദം വിനയായി



