പശ്ചിമ ബംഗാളിൽ 200 ലധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. വോട്ടെണ്ണലിന് മുമ്പ് വീഡിയോ കോൺഫറൻസിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

എക്സിറ്റ് പോൾ പ്രവചനങ്ങൾ ഓഹരി വിപണികളെ സ്വാധീനിക്കാനുള്ള നീക്കം മാത്രമാണിതെന്ന് മമത ആരോപിച്ചു.   200 ലധികം സീറ്റുകൾ ഞങ്ങൾ നേടും. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള ശ്രമം മാത്രമാണ്. 2021 ലും 2024 ലും അത് അങ്ങനെ ചെയ്തിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണെന്ന് മമത പറഞ്ഞു.

കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) തൃണമൂൽ പ്രവർത്തകർക്കെതിരെ ക്രൂരത കാണിച്ചിട്ടുണ്ടെന്നും ഇത് നേരിടേണ്ടിവന്ന തൊഴിലാളികൾക്ക് പാർട്ടി സാമ്പത്തിക സഹായം നൽകുമെന്നും മമത കൂട്ടിച്ചേർത്തു. ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. പി മാർക്, ചാണക്യ സ്ട്രാറ്റജീസ്, പോൾ ഡയറി, ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു. പീപ്പിൾസ് പൾസ് എക്‌സിറ്റ് പോളിൽ തൃണമൂൽ അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുന്നത്.