തിരുവനന്തപുരം: കേരളം ആർക്കൊപ്പം എന്നറിയാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം കനക്കുന്നു.വി ഡി സതീശനെതിരെ ആലുവ പുളിഞ്ചോട്ടിൽ ഫ്ലക്സ് ഉയർന്നു. സതീശൻ പി ആർ പണി അവസാനിപ്പിക്കുക, കോൺഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചുകൊള്ളും എന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, തൊടുപുഴയിലാണ് കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. വി ഡി സതീശന് എതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ട തൊടുപുഴയിൽ ഇന്ന് ഉയർന്നത് കൂറ്റൻ ഫ്ലക്സ് ബോർഡ് ആയിരുന്നു. പട നയിച്ചവൻ നാടുനയിക്കുമെന്നും നിലപാടിന്റെ രാജകുമാരന് അഭിവാദ്യം എന്നുമാണ് ഫ്ലക്സ്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെയും തൊടപുഴയിൽ വിഡി സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് കണ്ണൂർ ഇരിക്കൂറിലും എറണാകുളം കങ്ങരപ്പടിയിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു.
അതിനിടെ വി. ഡി സതീശനെ പിന്തുണച്ച് നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന് എതിരെ മലപ്പുറം കോട്ടയ്ക്കലിൽ ബാനർ സ്ഥാപിച്ചു. നേതാക്കൾ വി ഡി സതീശന്റെ പി ആർ ചതിക്കുഴിയിൽ വീഴരുതെന്നും, മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനർ. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ബാനർ സ്ഥലത്തു നിന്നും നീക്കി.



