നയതന്ത്ര ചര്‍ച്ചക്ക് ഇറാന്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും യുഎസ് ഭീഷണി മുഴക്കല്‍ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചി. തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, അസര്‍ബൈജാന്‍ ഭരണ നേതൃത്വവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രകോപനം അവസാനിപ്പിക്കണം. പ്രതിരോധിക്കാന്‍ ഇറാന്റെ സായുധ സേന പൂര്‍ണ സജ്ജമാണെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു.

ഇറാന് ഹോര്‍മുസ് കടക്കാന്‍ ടോള്‍ നല്‍കുന്ന ഷിപ്പിങ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് ട്രഷറി മുന്നറിയിപ്പ് നല്‍കി. ചാരിറ്റിയുടെ മറവില്‍ സംഭാവനയായി ടോള്‍ തുക കൊടുക്കരുതെന്നാണ് യുഎസ് ട്രഷറി വകുപ്പിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയിലെ യുഎസ് നാവികസേനയും തയാറെടുപ്പുകള്‍ ആരംഭിച്ചു. ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ഹോര്‍മുസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് ഇറാന്‍. മധ്യസ്ഥരായ പാകിസ്ഥാന്‍ വഴി പുതിയ നിര്‍ദേശമാണ് അമേരിക്കക്ക് സമര്‍പ്പിച്ചത്. പുതിയ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമല്ല.