യു.എസ് ജനപ്രതിനിധി സഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസികാവസ്ഥയെക്കുറിച്ച് ചൊല്ലി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ്സും തമ്മില്‍ രൂക്ഷമായ വാഗ്വാദം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണപരമായ തീരുമാനങ്ങളെയും അദ്ദേഹത്തിന്റെ രീതികളെയും കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് തര്‍ക്കം ഉടലെടുത്തത്. സാറ ജേക്കബ്സ് ട്രംപിന്റെ പെരുമാറ്റത്തെയും മാനസികാവസ്ഥയെയും ചോദ്യം ചെയ്തത് റിപ്പബ്ലിക്കന്‍ പക്ഷത്തെ പ്രകോപിപ്പിച്ചതോടെയാണ് സംഗതി രൂക്ഷമായത്.
സൈനിക കാര്യങ്ങളിലും വിദേശ നയങ്ങളിലും പ്രസിഡന്റ് എടുക്കുന്ന തീരുമാനങ്ങള്‍ അദ്ദേഹത്തിന്റെ വൈകാരികമായ സ്ഥിരതയെ ബാധിക്കുന്നതാണോ എന്ന രീതിയിലുള്ള ആശങ്കകള്‍ ജേക്കബ്സ് പങ്കുവെച്ചു. ട്രംപിന്റെ വിശ്വസ്തനും മുന്‍ സൈനികനുമായ ഹെഗ്‌സെത്ത് ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫിനെതിരെ ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അനുചിതമാണെന്നും അത് സൈന്യത്തിന്റെ മനോവീര്യത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
സഭയിലെ മര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചോദ്യമാണിതെന്ന് ആരോപിച്ച ഹെഗ്‌സെത്ത്, ഇത്തരം രാഷ്ട്രീയ ആക്രമണങ്ങള്‍ പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും തുറന്നടിച്ചു. ട്രംപിന്റെ ഭരണ രീതികള്‍ പലപ്പോഴും ഭരണഘടനാപരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ പൊതുവായ ആരോപണം. ഹെഗ്‌സെത്തിനെപ്പോലെയുള്ള ട്രംപ് അനുകൂലികള്‍, ഇത്തരം ചോദ്യങ്ങള്‍ വെറും രാഷ്ട്രീയ പ്രേരിതമാണെന്നും രാജ്യസുരക്ഷയെക്കാള്‍ രാഷ്ട്രീയ ലാഭത്തിനാണ് ഡെമോക്രാറ്റുകള്‍ മുന്‍ഗണന നല്‍കുന്നതെന്നും വിശ്വസിക്കുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന തീവ്രമായ ഭിന്നതയുടെ മറ്റൊരു ഉദാഹരണമായി ഈ സഭാതര്‍ക്കം മാറിയിരിക്കുകയാണ്. ഹെഗ്‌സെത്തിന്റെ നിയമനവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും തുടക്കം മുതലേ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.



