ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്റിനുള്ള നിയമപരമായ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, രാജ്യം ഇറാനുമായി യുദ്ധത്തിലല്ലെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി. നിലവിലെ സൈനിക നടപടികൾ യുദ്ധമായി കണക്കാക്കുന്നില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സ്പീക്കറുടെയും പ്രതികരണം.
1973-ലെ വോർ പവേഴ്സ് റെസല്യൂഷൻ (War Powers Resolution) അനുസരിച്ച്, കോൺഗ്രസിന്റെ ഔദ്യോഗികമായ അനുമതിയോ യുദ്ധ പ്രഖ്യാപനമോ ഇല്ലാതെ ഒരു യുഎസ് പ്രസിഡന്റിന് 60 ദിവസത്തേക്ക് മാത്രമേ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ. നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സമയപരിധി വെള്ളിയാഴ്ച അവസാനിക്കുകയാണ്.
അമേരിക്ക ഇപ്പോൾ സജീവമായ ബോംബാക്രമണമോ സൈനിക നീക്കങ്ങളോ നടത്തുന്നില്ലെന്നും സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനാണ് ശ്രമിക്കുന്നതെന്നും മൈക്ക് ജോൺസൺ എൻബിസി ന്യൂസിനോട് പറഞ്ഞു.
അതീവ സങ്കീർണ്ണമായ ഈ ചർച്ചകൾക്കിടയിൽ ഭരണകൂടത്തിന്റെ നീക്കങ്ങളെ തടസ്സപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 ദിവസത്തെ സമയപരിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞങ്ങൾ യുദ്ധത്തിലല്ല” എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ചുമതലകൾ നിർവ്വഹിക്കുകയും സമാധാനം കൊണ്ടുവരാൻ ശ്രമിക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
യുദ്ധകാലാവധി നിർത്തിവെച്ചു
ഇറാനെതിരെയുള്ള സജീവമായ സൈനിക പ്രചാരണം ഏപ്രിൽ 8-ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലോടെ താൽക്കാലികമായി നിലച്ചിരുന്നു. പിന്നീട് ഏപ്രിൽ 21-ന് ഈ വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി. നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നതിനാൽ 60 ദിവസത്തെ സമയപരിധിയും താൽക്കാലികമായി നിലച്ചിരിക്കുകയാണെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. അതിനാൽ ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികൾ തുടരാൻ കോൺഗ്രസിന്റെ പ്രത്യേക അനുമതി ഇപ്പോൾ ആവശ്യമില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.
ഭരണകൂടം തങ്ങളാൽ കഴിയുന്നത്ര വേഗത്തിൽ സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ഇക്കാര്യത്തിൽ കോൺഗ്രസിന് കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ ഈ നിയമപരമായ തടസ്സങ്ങൾ വീണ്ടും പ്രസക്തമാകൂ എന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.



