ചെന്നൈ: മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽനിന്നു പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണു കൊല്ലപ്പെട്ടത്.

ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്‍റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.

അമ്മൻപേട്ട പോലീസിൽ കീഴടങ്ങിയ നാല് പേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.

മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്കു പോകവേ കാവ്യയെ തടഞ്ഞുനിർത്തി‌ വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.