ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി. സ്റ്റീവ് വിറ്റ്‌കോഫും ജറാദ് കുഷ്നറും പാകിസ്താനിലേക്ക് പോകില്ലെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യാത്ര റദ്ദാക്കിയത്. 18 മണിക്കൂര്‍ വിമാനയാത്ര നടത്തിയിട്ട് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്നും ട്രംപ് അറിയിച്ചെന്നാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാനില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി അറിയിച്ചു.

ഏപ്രില്‍ 11ന് പാകിസ്താനില്‍ അമേരിക്കയുടേയും ഇറാന്റേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ 21 മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അതിന് ഫലമുണ്ടായിരുന്നില്ല. ഏപ്രില്‍ 19ന് തന്റെ പ്രതിനിധികള്‍ വീണ്ടും പാകിസ്താനിലെത്തുമെന്ന് ട്രംപ് അറിയിച്ചു. എന്നാല്‍ അന്ന് ഇറാന്‍ അനുകൂല സമിപനം സ്വീകരിച്ചിരുന്നില്ല. ഏപ്രില്‍ 21ന് വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി ട്രംപ് അറിയിച്ചു. ശേഷം കഴിഞ്ഞ ദിവസമാണ് സ്റ്റീവ് വിറ്റ്‌കോഫും ജറാദ് കുഷ്നറും പാകിസ്താനിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പാകിസ്താനില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമെന്ന് അബ്ബാസ് അരഗ്ചി എക്‌സ് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള പാകിസ്താന്റെ ശ്രമത്തെ ഇറാന്‍ വിലമതിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നുള്ള ഇറാന്റെ നിലപാട് അറിയിച്ചു. യുഎസ് നിലപാട് ആത്മാര്‍ഥമാണോ എന്ന് അറിയില്ലെന്നും അരഗ്ചി വ്യക്തമാക്കി.