തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്സിന്റെ യോഗം വിളിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആണ് ഡിഎംഒമാരുടെ യോഗം വിളിച്ചത്.
ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേര് പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.
അതേസമയം, തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന് ആള്‍ജോയും സഹോദരന് അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്.
പ്രദേശത്ത് ദിവസങ്ങളായി വനം വകുപ്പ് പരിശോധന നടത്തി വരികയാണ്. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പും സര്‍പ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.



